രാജ്യത്ത് വിതരണം ചെയ്തതിനേക്കാൾ വാക്സിൻ വിദേശത്തേക്ക് കയറ്റി അയച്ച് ഇന്ത്യ

ന്യൂയോർക്ക്: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തതിനേക്കാൾ വാക്സിൻ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് വ്യക്തമാക്കി ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. വാക്സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകൾ നേരത്തെയും ഇന്ത്യ യു.എന്നിൽ നടത്തിയിട്ടുണ്ട്.

കൊറോണ വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്ത്ര സമൂഹം ഒന്നിലധികം ഫലപ്രാപ്തിയുള്ള വാക്സിൻ കണ്ടെത്തിയതിനാൽ 2021 വർഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്ന് ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡു ജനറൽ അസംബ്ലിയിൽ പറഞ്ഞു.

വാക്സിൻ വിതരണത്തിലെ അസമത്വം കൊറോണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ യു.എൻ ജനറൽ അസംബ്ലിയിൽ വ്യക്തമാക്കി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ മുമ്പിൽ ഇന്ത്യയും ഉണ്ടായിരുന്നു.

സ്വന്തം രാജ്യത്തെ 500 മില്യൺ ജനങ്ങൾക്ക് വാക്സിൻ നൽകിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിൻ കയറ്റി അയച്ചു. പ്രാദേശികമായി വികസിപ്പിച്ച കോവാക്സിൻ അടക്കം ഇന്ത്യയുടെ രണ്ട് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ചു. നിലവിൽ 30 ഓളം വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്.

ഇതുവരെ വാക്സിൻ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്ഥയിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. പ്രാദേശികമായും ആഗോളമായും വാക്സിനുകൾ നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്റെ ആവശ്യകത വളരെ വലുതാണ്. വാക്സിൻ വിതരണത്തിലെ അസമത്വം കൊറോണ പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഇല്ലാതാക്കുമെന്നും നാഗരാജ് നായിഡു പറഞ്ഞു.

രാജ്യത്ത് നിർമിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്‌സിനുകളാണ് ഇന്ത്യ 76 രാജ്യങ്ങൾക്ക് നൽകി സഹായിച്ചത്. 76 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ ആറു കോടി ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തത്.