Home State സ്വപ്നയുടെ ‘മൊഴി’ അസംബന്ധമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

സ്വപ്നയുടെ ‘മൊഴി’ അസംബന്ധമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

0

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിൻ്റെ മൊഴിക്കെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണൻ. “മൊഴി” എന്ന പേരിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. രാഷ്ട്രീയ താൽപര്യം വെച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നതെന്നും സ്പീക്കർ ആരോപിച്ചു.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട് എന്നത് വസ്തുതയാണ്. പ്രവാസികളായ ഇത്തരം പലരേയും കണാറുണ്ട്. സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിൻ്റെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്.

ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ടോളം മൊഴികൾ നൽകിയതായാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പുതിയ കെട്ടുകഥകൾ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണം. ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാൽ അത് സത്യസന്ധവും നിയമപരവുമായിരിക്കണം.

തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല. പൊതുജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ വിശദീകരണ കുറിപ്പെന്നും അദ്ദേഹം വിശദീകരണം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here