കർണാടകയിൽ മുൻ മന്ത്രിയ്ക്കെതിരായ ലൈംഗിക വീഡിയോ വിവാദം: യുവതിയെ തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കൾ

ബെംഗളൂരു: സംസ്ഥാന മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടേതെന്ന് ആരോപിക്കുന്ന ലൈംഗിക വീഡിയോ വിവാദത്തിലെ യുവതിയെ കാണാനില്ലെന്ന് മാതാപിതാക്കൾ. തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസിൽ പരാതി നൽകി. മകളുടെ ജീവൻ അപകടത്തിലാണെന്നും യുവതിയുടെ മാതാപിതാക്കൾ ബെലഗാവി എപിഎംസി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയുടെ മാതാപിതാക്കൾ കുവേമ്പുനഗറിലാണ് താമസം. പിതാവ് ബെലഗാവിയിലെ സ്വകാര്യ സ്ഥാപനത്തിലും ജോലിചെയ്യുന്നു. മകളെ അവസാനമായി ബന്ധപ്പെട്ടപ്പോൾ ജീവൻ അപകടത്തിലാണെന്നാണ് പറഞ്ഞതെന്നും അതിനുശേഷം മകളെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് മാതാപിതാക്കൾ പറയുന്നത്.

വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മകളെ ഫോണിൽ വിളിച്ചിരുന്നതായി യുവതിയുടെ അമ്മയും പറഞ്ഞു. ‘വീഡിയോ ടിവി ചാനലുകളിൽ കണ്ടതോടെയാണ് അവളെ വിളിച്ചത്. വീഡിയോയിലുള്ള പെൺകുട്ടിയെ കാണാൻ നിന്നെപ്പോലെയുണ്ടെന്ന് മകളോട് പറഞ്ഞു. എന്നാൽ അത് താനല്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നുമാണ് മകൾ പറഞ്ഞത്.

വീഡിയോ വ്യാജമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എത്രയും വേഗം വീട്ടിലേക്ക് വരാൻ അവളോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിലേക്ക് വരാനാകില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അവൾ പറഞ്ഞത്- യുവതിയുടെ മാതാവ് വെളിപ്പെടുത്തി.