തിരുവനന്തപുരം: ഇരുപത് വർഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാ പുള്ളി ആറ്റിങ്ങൽ അയ്യപ്പൻ പിടിയിൽ. തമിഴ്‌നാട് തക്കല തൃക്കോൽവട്ടം സ്വദേശിയും ആറ്റിങ്ങൽ ബിടിഎസ് റോഡിൽ സുബ്രഹ്മണ്യവിലാസത്തിൽ ആറ്റിങ്ങൽ അയ്യപ്പൻ എന്ന വിളിപ്പേരുള്ള ബിജു(50)വിനെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘം പിടികൂടിയത്.
കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ മേൽവിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ, ഡെൽഹി, മുംബൈ എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി ഒളിവിൽ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടൻ വധക്കേസിലെയും തിരുവനന്തപുരം സിറ്റിയിൽ തിരുവല്ലത്ത് അബ്ദുൾ ജാഫർ വധക്കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, തിരു. മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമ കേസുകൾ അടക്കം നിരവധി കേസുകളിലും പിടികിട്ടാപുള്ളിയാണ് ഇയാൾ.