റിപ്പബ്ലിക് ദിനത്തിലെ സംഘർഷം; ചെങ്കോട്ടയിൽ മകുടത്തിന് മുകളിലേക്ക് വലിഞ്ഞു കയറിയ ആൾ പിടിയിൽ

ന്യൂഡെൽഹി : റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിനിടെ ചെങ്കോട്ടയിൽ മകുടത്തിന് മുകളിലേക്ക് വലിഞ്ഞു കയറിയ ആൾ പിടിയിൽ. ഡെൽഹി സ്വരൂപ് നഗർ സ്വദേശി ജസ്പ്രീത് സിംഗാണ് പിടിയിലായത്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെൽ കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ചെങ്കോട്ടയിലെ സംഘർഷത്തിനിടയിൽ മകുടത്തിന് മുകളിലേക്ക് വലിഞ്ഞു കയറിയത് ജസ്പ്രീത് സിംഗായിരുന്നു. വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമായിരുന്നു. തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ജനുവരി 26 നാണ് ട്രാക്ടടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ പ്രതിഷേധക്കാർ സംഘർഷം നടത്തിയത്. അറസ്റ്റിലായ മനീന്ദർ സിംഗിന് പുറകിൽ ആളുകളെ പ്രകോപിപ്പിക്കാൻ നിന്നിരുന്ന ജസ്പ്രീത് സിംഗ് ചെങ്കോട്ടയിലെ മകുടത്തിന് മുകളിൽ കയറുകയും വാൾ വീശി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾ വാളുകളും ഇരുമ്പ് വടികളും ഉപയോഗിച്ച് ചെങ്കോട്ടയിലെ വസ്തുക്കൾ നശിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് 20 പ്രതികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ട്രാക്ടർ റാലിയ്ക്കിടെ സംഘർഷം നടത്തിയവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. തുടർന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.