ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഭഗവത്ഗീതയും 25,000 ഇന്ത്യക്കാരുടെ പേരുകളും ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള നീക്കവുമായി സ്വകാര്യ സ്റ്റാർട്ട് അപ്പ്. സതീഷ് ധവാൻ സാറ്റ്‌ലൈറ്റ് എന്ന പേരിട്ടിരിക്കുന്ന ഒരു നാനോ ഉപഗ്രഹം വഴി മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കാനാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ എന്ന സ്ഥാപനം പദ്ധതിയിടുന്നത്. മോദിയുടെ ചിത്രവും ഭഗവദ്ഗീതയും കൂടാതെ മൂന്ന് സയന്റിഫിക് പ്ലേറോഡുകളും ഉൾപ്പെടുന്ന ഉപഗ്രഹമാണ് ഈ മാസം അവസാനം ബഹിരാകാശത്തേക്ക് കുതിക്കുക.
മാഗ്നെറ്റോസ്ഫിയറിനെക്കുറിച്ച് പഠിക്കാനും സ്‌പേസ് റേഡിയേഷനെക്കുറിച്ച് കൂടുതൽ അറിയാനുമാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഈ മാസം 28ന് മോദിയുടെ ചിത്രവുമായി ഉപഗ്രഹം വിക്ഷപിക്കാനാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ പദ്ധതിയിടുന്നത്.ആത്മനിർഭർ മിഷൻ എന്ന വാക്കിനൊപ്പമാകും മോദിയുടെ ചിത്രം ബഹിരാകാശത്തെത്തിക്കുക.
ദൗത്യത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സ്‌പേസ് കിഡ്‌സ് സിഇഒ ഡോ സ്മൃതി കേശൻ അറിയിച്ചു.ഐഎസ്ആർഒ ചെയർപേഴ്‌സൺ ഡോ കെ ശിവൻ, സയന്റഫിക് സെക്രട്ടറി ഡോ കെ ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ ബോട്ടം പാനലിൽ ആലേഖനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസമാണ് ഐഎസ്ആർഒ റോക്കറ്റുകളിൽ സ്വകാര്യ സാറ്റ്‌ലെറ്റുകൾ വിക്ഷേപിക്കാൻ അനുമതി നൽകിയത്.
കുട്ടികളിൽ ശാസ്ത്രഅഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌പേസ് കിഡ്‌സ് ആദ്യമായി വിക്ഷേപിക്കുന്ന ഉപഗ്രഹമാണിത്. ബൈബിൾ അടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ ബഹിരാകാശത്തെത്തിച്ച ദൗത്യങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഭഗവത്ഗീതയും ബഹിരാകാശത്തെത്തിക്കുന്നതെന്ന് ഡോ സ്മൃതി കേശൻ കൂട്ടിച്ചേർത്തു. ഐഎസ്ആർഒയുടെ നിർദ്ദേശത്തെത്തുടർന്ന് ഞായറാഴ്ച്ച ഈ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെത്തിച്ചിരുന്നു