കർഷകസമരം; ടൂൾ കിറ്റ് കേസിൽ രണ്ട് പേർക്കെതിരെ കൂടി അറസ്റ്റ് വാറണ്ട്

ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് കേസിൽ രണ്ട് പേർക്കെതിരെ കൂടി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അഭിഭാഷക നിഖിത ജേക്കബ്, ശന്തനു എന്നിവർക്കെതിരെയാണ് ഡെൽഹി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിഖിതയാണ് ടൂൾ കിറ്റ് നിർമിച്ചതെന്ന് പോലീസ് പറയുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകയാണ് നിഖിത.

നിഖിതയെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. അതേസമയം ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ നടപടി ക്രമങ്ങൾ പാലിച്ചല്ല കോടതിയിൽ ഹാജരാക്കിയതെന്ന് മുതിർന്ന അഭിഭാഷക റെബേക്ക മാമ്മൻ ജോൺ പ്രതികരിച്ചു.

കർണാടകയിലെ ബെംഗളൂരുവിൽനിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്. ദിഷയെ കോടതി അഞ്ചുദിവസത്തെ ഡെൽഹി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, ദിഷ രവിക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. നിരായുധയായ ഒരു പെൺകുട്ടിയെ സർക്കാർ ഭയപ്പെടുന്നു എന്നാണ് പ്രിയങ്കയുടെ വിമർശനം.

ദിഷയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. നേരത്തെ, കോൺഗ്രസ് നേതാവ് ജയറാം രമേശ്, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരും പരിസ്ഥിതി സംഘടനകളും വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു.