കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്- ആരതി ദമ്പതികളുടെ പരാതിയിലാണ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണമെന്ന ഫിറോസിന്റെ പരാമർശം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോൾ തന്നെ വൻകുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാൻ കുഞ്ഞിന്റെ ദുരിത ജീവിതം പകർത്തി ഫിറോസ് കുന്നംപറമ്പിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
തുടർന്ന് സഞ്ജയ്‍യുടെയും ഫിറോസ് നിർദ്ദേശിച്ച മറ്റൊരാളുടെയും പേരിൽ അക്കൗണ്ടും തുറന്നു. ഈ അക്കൗണ്ടിലേക്ക് പണം എത്തി. എന്നാൽ തുക നിർബന്ധിച്ച് ചെക്ക് ഒപ്പിട്ടുവാങ്ങിച്ച് ഫിറോസ് തട്ടിയെടുത്തെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയുടെ ചികിത്സക്കുള്ള തുകപോലും ഫിറോസ് നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.
തന്റെ പരാമർശങ്ങൾ വിവാദമയതിന് പിന്നാലെ നന്ദികേട് കാണിക്കുന്ന രോഗികളെ റോഡിൽ തല്ലിക്കൊല്ലണം എന്നല്ല പറഞ്ഞതെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്ക് എതിരെ തിരിക്കുന്നവരെ റോഡിൽ തല്ലണം എന്നാണ് പറഞ്ഞതെന്നും ഫിറോസ് ഫേസ്ബുക്ക് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വിവാദത്തിന് ഇടയാക്കിയ കുഞ്ഞിന്റെ നാട്ടിലെത്തി അവരുടെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒപ്പം നിന്നാണ് ഫിറോസ് വീഡിയോ പങ്കുവച്ചത്.