കൊച്ചി: ഒരു വ്യക്തിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യഹര്ജിയിൽ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയുടെ ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
മസ്തിഷ്ക കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതിന്റെ പേരില്‍ മാത്രം ഒരാള്‍ക്കു മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമപരവും ധാര്‍മികവുമായി തെറ്റാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മസ്തിഷ്ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നാണ് ട്രാന്‍സ്പ്ലാന്റ് സര്ജന്മാര് ആളുകളെ വിശ്വസിപ്പിക്കുന്നത്. ഇതു വസ്തുതാപരമായി തെറ്റാണ്. ശ്വസിക്കാനാവില്ല എന്നതു മാത്രമാണ് മസ്തിഷ്ക മരണം സംഭവിച്ച ഒരാള്‍ക്കു സംഭവിക്കുന്നത്. ഇത്തരക്കാരുടെ ഹൃദയം സാധാരണ പോലെ പ്രവര്‍ത്തിക്കുകയും നാഡീമിടിപ്പ് സാധാരണമാ യിരിക്കുകയും ചെയ്യും. ഇത്തരക്കാർക്ക് ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കാനാവും. അത് ശരീരം ആഗിരണം ചെയ്യുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പത്തു മുതല്‍ പതിനഞ്ചു ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. പാന്‍ക്രിയാസ് മാറ്റിവയ്ക്കലിന് പതിനഞ്ചു മുതല്‍ 20 ലക്ഷം വരെയാണ്. കരളിന് 20-30 ലക്ഷവും ഹൃദയത്തിന് 30-35 ലക്ഷവും ഈടാക്കുന്നു. അതായത് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍ കൊണ്ട് ഒന്നരകോടി മുതല്‍ രണ്ടു കോടി രൂപവരെ കച്ചവടമാണ് നടക്കുന്നതെന്നും ഹര്ജിക്കാരന് ആരോപിച്ചു.