കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവം; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്; സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന ഉടന്‍

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. പ്രതികളേക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ സംശയിക്കുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധന ഉടൻ നടത്തും. മൊബൈൽ ഫോൺ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്.

ഈമാസം അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലിൽ സംഭവമുണ്ടായത്. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിൽനിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചു മാറ്റാതെ ആയിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി മുഴുവൻ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞ് പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മരിച്ചു.

സംഭവത്തിൽ പാരിപ്പള്ളി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. സംഭവ ദിവസം പ്രദേശത്തെ മൊബൈൽ ടവർ പരിധിയിലെ ഫോൺവിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രാത്രിയിൽ ഫോണിൽ സംസാരിച്ച ഓട്ടേറെ പേരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രദേശത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

എന്നാൽ കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് സംശയമുള്ളവരുടെ ഡിഎൻഎ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ എട്ട് പേരുടെ ഡിഎൻഎ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരിൽ നിന്ന് അന്വേഷണ സംഘം ഉടൻ തേടും. കുഞ്ഞ് മരിച്ച സംഭവത്തിൽ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റർ ചെയ്തത്.