കൊവിഷീൽഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം: കൊവാക്സിൻ ഒരു ഡോസിന് 206 രൂപ

ന്യൂഡൽഹി: കൊവിഷീൽഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നൽകിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.വാക്സീനേഷനായി രണ്ട് ലക്ഷം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ പ്രതീക്ഷയുണ്ട്.

വാക്സിനേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒരു വർഷം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആദ്യം വാങ്ങുക ഒരു കോടി ഡോസും ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക് സൗജന്യമായി നൽകും.

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുലർച്ചെ നാലരയോടെ കൊവിഷീൽഡ് വാക്സീനുമായുള്ള ശീതീകരിച്ച ട്രക്കുകൾ പുറപ്പെട്ടു. തേങ്ങയടിച്ചും, പൂജ നടത്തിയുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ മരുന്നുകൾ പുറത്തേക്ക് വിട്ടത്. 32 കിലോ ഭാരം വരുന്ന 478 ബോക്സുകളാണ് ട്രക്കുകളിൽ വിമാനത്താവളത്തിൽ എത്തിച്ചത്.

എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡി ഗോ വിമാനങ്ങൾ 13 ഇടങ്ങളിലേക്ക് വാക്സീനുമായി പുറപ്പെട്ടു. ദില്ലിയിലെത്തിച്ച വാക്സീൻ വിമാനത്താവളത്തിൽ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച മുറികളിലും, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലുമായി സൂക്ഷിക്കും.