തിരുവനന്തപുരം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സ്കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവർ അഗ്നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങൾ തീ അണച്ചെങ്കിലും ശ്രീകുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ പതിനാറ് വർഷമായി കരിയകം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാർ.
കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് ആറു മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊറോണ പശ്ചാത്തലത്തിൽ ലോക്ഡൗൺ വന്നതോടെ ഡ്രൈവർമാരും ആയമാരും ഉൾപ്പടെ 61 പേരെയാണ് സ്കൂൾ മാനേജ്മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
തുടർന്ന് തൊഴിലാളികൾ സ്കൂളിന് സമീപം സമരം നടത്തി. ഔട്ട്സോഴ്സിങ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നു. അതിന്റെ ഭാഗമായി സ്കൂൾ തുറന്നുപ്രവർത്തിച്ചതിനെ തുടർന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാർ. അപ്പോഴാണ് മറ്റുചിലർ ജോലിക്ക് കയറുന്നത് ശ്രീകുമാർ കണ്ടത്. ജോലി നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം മനോവിഷമത്തിൽ ആത്മഹത്യ ചെയ്തു.
ഇതേ സ്കൂളിൽ ആയയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടു പെൺകുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകൾ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേർക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.
പ്രശ്നത്തിൽ കളക്ടർ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു.