ഷാജി ജേക്കബ്ബ്
മെൽബൺ: രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റ് ചരിത്ര വിജയവുമായി ഉജ്വല തിരിച്ചുവരവു നടത്തി ഇന്ത്യ….ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിനു തകർന്നു നാണംകെട്ട ഇന്ത്യയെ മുന്നിൽ നിന്നു നയിച്ച കോലിയുടെ പകരക്കാരൻ അജിങ്ക്യ രഹാനെ തന്നെ. വിദേശ മണ്ണിൽ ഇന്ത്യ നേടിയ അവിസ്മരണീയ വിജയങ്ങളിൽ ഏറെ ചാരിതാർത്ഥ്യം നൽകുന്ന നേട്ടമാണിത്. അതിനു പല കാരണങ്ങളുണ്ട്.
വിജയത്തിൻ്റെ വഴി ഇതിലേ, ഒന്ന്…ആദ്യ ടെസ്റ്റിൽ 36 റൺസിനു തകർന്നു വീണ ടീമിൻ്റെ അവിശ്വസനീയമായ ഉയിർത്തെഴുന്നേൽപ്പ്…രണ്ട്….ടീമിലെ ഏറ്റവും മികച്ച മുൻനിര ബാറ്റ്സ്മാൻമാരായ നായകൻ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സ്ട്രൈക്ക് ബൗളർ ഷമിയുടെയും അഭാവത്തിൽ നേടിയ വിജയം. ഉമേഷ് യാദവിൻ്റെ സേവനം രണ്ടാം ഇന്നിംഗ്സിൽ നഷ്ടമായി….
ഈ തിരിച്ചടികളിൽ പതറാതെ ടീമിനെ വിജയത്തിലേക്കു നയിച്ച രഹാനെയെ വീണ്ടും നമിക്കാം…ഇനിയെങ്കിലും ഈ പ്രതിഭയെ അംഗീകരിക്കുക….കോലിയുടെ നേരേ വിപരീത സ്വഭാവക്കാരനാണ് രഹാനെ. ധോണിയേപ്പോലെ എപ്പോഴും കൂൾ. അമിത പ്രകടനമില്ല. ദ്രാവിഡിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ്. വേറൊരു മതിൽ…ദ്രാവിഡിനെ അകറ്റി നിർത്തിയതുപോലെ തന്നെ രഹാനെയെയും ഏകദിന ടീമിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു…
രഹാനെ പകരക്കാരൻ നായകനായ മൂന്നു ടെസ്റ്റുകളിലും ഇന്ത്യ വിജയം കണ്ടു. നൂറു ശതമാനം വിജയം. കോലി പരിക്കു മൂലം പുറത്തിരുന്ന ധരംശാല ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ വിജയം നേടി ബോർഡർ – ഗാവസ്കർ ട്രോഫി ഇന്ത്യക്കു സമ്മാനിച്ച രഹാനെ ആ നേട്ടം ഓസ്ട്രേലിയൻ മണ്ണിലും ആവർത്തിക്കുമോ എന്നു കാത്തിരുന്നു കാണാം…