കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിലായിരുന്ന ഷാനവാസിനെ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് കൊച്ചിയിലെത്തിച്ചത്. 10.20നായിരുന്നു അന്ത്യം.
ഫ്രൈഡേ ഫിലിംസിന് വേണ്ടി പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അട്ടപ്പാടിയിൽ ആയിരിക്കെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ കോയമ്പത്തൂരിലെ കെജി ഹോസ്പിറ്റലിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറം പൊന്നാനി സ്വദേശിയായ ഷാനവാസ്
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് .
2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രത്തിന്‍റെ സംവിധാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തി. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ ‘കരി’ നിരൂപകർക്കിടയിലും ഏറെ ചർച്ചയായിരുന്നു.
സംവിധായകൻ ഷാനവാസ് നരണിപ്പുഴ മരിച്ചുവെന്ന് ബുധനാഴ്ച ഉച്ചയോടെ വാർത്തകൾ വന്നിരുന്നു. സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജിലാണ് ഷാനവാസ് മരിച്ചുവെന്ന അറിയിപ്പ് വന്നത്. ഇതെതുടർന്ന് മാധ്യമങ്ങൾ വാർത്തയും നൽകിയിരുന്നു.
പിന്നീട് ഷാനവാസ് മരിച്ചെന്ന പ്രചാരണം തെറ്റാണെന്നും വെൻറിലേറ്ററിലാണെന്നും നിർമാതാവും നടനുമായ വിജയ് ബാബു അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് രാത്രി ഷാനവാസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്നതും തുടർന്ന്അന്ത്യം സംഭവിച്ചതും.