സർക്കാർ ഉത്തരവ് മറികടന്ന് നഴ്സിംഗ് കോളേജിന് മൂന്നുകോടിയുടെ ഗ്രാൻഡ്; സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ വൻക്രമക്കേട് നടന്നെന്ന് ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന നഴ്സിംഗ് കൗൺസിലിൽ വൻക്രമക്കേട് നടന്നുവെന്ന് ഔഡിറ്റ് റിപ്പോർട്ട്. 2014-2019 കാലയളവിൽ കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിലിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്.

ഇക്കാലയളവിൽ സംസ്ഥാന നഴ്സിംഗ് അസോസിയേഷന്റെയും ഇന്ത്യൻ നഴ്സിംഗ് അസോസിയേഷന്റെയും മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി നഴ്സിംഗ് കോളേജുകൾക്കും സ്കൂളുകൾക്കും അഫിലിയേഷൻ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉത്തരവ് മറികടന്ന് അസോസിയേഷൻ തിരുവനന്തപുരം മുട്ടത്തറയിലെ സിമറ്റ് നഴ്സിംഗ് കോളേജിന് മൂന്നുകോടി രൂപ ഗ്രാന്റ് അനുവദിച്ചുവെന്നും കണ്ടെത്തി.

പരീക്ഷാ നടത്തിപ്പിലും ഗുരുതരമായ വീഴ്ചയുണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിതരണം ചെയ്യുന്ന ഉത്തര പേപ്പറുകളെല്ലാം തിരിച്ചെത്തിയോ എന്ന് കൗൺസിൽ ഉറപ്പുവരുത്തിയിരുന്നില്ല. ഇത്തരത്തിൽ പരീക്ഷാ നടത്തിപ്പിൽ ഉണ്ടാകേണ്ട സുതാര്യത സംസ്ഥാന നഴ്സിംഗ് കൗൺസിൽ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരഞ്ഞെടുപ്പ് ചെലവിന്റെ പേരിൽ പുറത്തുനിന്നുള്ള ഒരു സ്വകാര്യ വ്യക്തിക്ക് രണ്ട് കോടിയോളം രൂപ അനധികൃതമായി നൽകി, നഴ്സിങ് കൗൺസിൽ രജിസ്ട്രാറായിരുന്ന ആൾ സർക്കാർ അനുമതിയില്ലാതെ വിമാന യാത്രകൾ നടത്തി, സിറ്റിങ് ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റി തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അധികാരത്തിലെത്തിയ കൗൺസിൽ 2014 മുതൽ 2019 വരെയാണ് നിലനിന്നിരുന്നത്. ആ കാലയളവിൽ നഴ്സിംഗ് കൗൺസിലിൽ ഓഡിറ്റുകളൊന്നും നടന്നിരുന്നില്ല. 2019ൽ അധികാരമേറ്റ പുതിയ ഭരണസമിതിയുടെ ആവശ്യപ്രകാരമാണ് പഴയ കണക്കുകൾ പരിശോധിച്ചതും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതും.