Home National ചരിത്രം കണ്ട വലിയ വാക്സിനേഷൻ; പച്ചക്കൊടി ലഭിച്ചാലുടൻ വാക്സിൻ വിതരണം; സുസജ്ജമായി രാജ്യം

ചരിത്രം കണ്ട വലിയ വാക്സിനേഷൻ; പച്ചക്കൊടി ലഭിച്ചാലുടൻ വാക്സിൻ വിതരണം; സുസജ്ജമായി രാജ്യം

0

ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിൻ വിതരണത്തിനു തയ്യാറെടുക്കുകയാണ് രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കൺട്രോളർ ജനറലിനും അപേക്ഷ സമർപ്പിച്ചുകഴിഞ്ഞു. ഡ്രഗ് കൺട്രോളർ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാൽ ഉടൻ വാക്സിൻ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക.

ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സായുധസേനാംഗങ്ങൾ, ഹോം ഗാർഡ്സ്, മുനിസിപ്പൽ തൊഴിലാളികൾ എന്നിവരുൾപ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികൾ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 27 കോടി പേർ. ഇവരിൽ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്പതു വയസ്സിന് താഴെയുളളവരും ഉൾപ്പെടും.

സർക്കാർ-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ ഡേറ്റകൾ ശേഖരിക്കുന്നത്. ഇത് കോ-വിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അപ് ലോഡ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണൽ എക്സ്പർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസട്രേഷൻ ഫോർ കോവിഡ് (എൻഇജിവിഎസി)യുടെ കീഴിൽ സംസ്ഥാനങ്ങൾ വാക്സിൻ വിതരണത്തിന് നേതൃത്വം നൽകും.

സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങൾ വിതരണം നടപ്പാക്കുക. ചീഫ് സെക്രട്ടറിയായിരിക്കും സംസ്ഥാന കമ്മിറ്റിയെ നയിക്കുക. സംസ്ഥാന തല ടാസ്ക്ഫോഴ്സിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നയിക്കും. ജില്ലാ തലത്തിൽ ജില്ലാ കളക്ടറായിരിക്കും ഇതിന് മേൽനോട്ടം വഹിക്കുക. ജില്ലാതല കൺട്രോൾ റൂമുകളും സ്ഥാപിക്കേണ്ടതുണ്ട്.

വാക്സിൻ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി നിലവിൽ 28,947 കോൾഡ് ചെയിൻ പോയിന്റുകളാണ് രാജ്യത്തുളളത്. ഇവിടെ 85,634 ഉപകരണങ്ങളുണ്ട്. വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ മൂന്നു കോടി ആളുകൾക്കുളള കൊറോണ വാക്സിൻ സംഭരിക്കാനുളള അധിക സംഭരണശേഷി ഇതിനുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വേണ്ടിവരുന്ന ഉകപകരണങ്ങളുടെ ആവശ്യകത വിലയിരുത്തുമെന്നും കൂടുതൽ ഉപകരണങ്ങൾ ഡിസംബർ പത്തു മുതൽ വിതരണം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

ദിവസങ്ങൾ മാത്രം അവശേഷിക്കേ വാക്സിൻ വിതരണം സംബന്ധിച്ച് രൂപീകരിച്ചിട്ടുളള പദ്ധതികൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരുന്നു. കൊറോണ വാക്സിൻ വിതരണത്തിന്റെ ഭാഗമായി യുഐപി പ്രകാരം ഗർഭിണികൾക്കും കുട്ടികൾക്കും നൽകുന്ന 13 കുത്തിവെയ്പ്പുകൾ പോലുളള നിലവിലെ സേവനങ്ങൾ അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയിൽ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതിൽ ഫൈസറും കോവിഷീൽഡും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു. റഷ്യൽ വാക്സിൻ സ്പുട്നിക് ഫൈവ് ഇന്ത്യയിൽ അടുത്താഴ്ച മൂന്നാം ഘട്ട ട്രയൽ ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് നോവാവാക്സിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന എൻവിഎക്സ് കോവ് 2373 മൂന്നാംഘട്ട പരീക്ഷണത്തിനുളള പരിഗണനയിലാണ്. ‘

LEAVE A REPLY

Please enter your comment!
Please enter your name here