ന്യൂഡെൽഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ നേതാവ് അബ്ദുല്ല ഡാനിഷ് (58) പിടിയിൽ. വര്‍ഷങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അബ്ദുല്ല ഡാനിഷ് ഡെല്‍ഹി പൊലീസിന്റെ പിടിയിലായത്.
രാജ്യദ്രോഹക്കേസില്‍ 19 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുല്ലയെ കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ സക്കീര്‍ നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹ കുറ്റവും, യു.എ.പി.എയും ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
1985 ല്‍ സിമിയില്‍ ചേര്‍ന്ന ഡാനിഷ് 4 വര്‍ഷം ഇസ്‌ലാമിക് മൂവ്‌മെന്റ് ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു.
യുപിയിലെയും ഡെൽഹിയിലെയും അടക്കം വിവിധ നഗരങ്ങളിലെ ഡാനിഷിന്റെ നീക്കങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി സ്‌പെഷ്യൽ സെൽ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എൻആർസി, സിഎഎ എന്നിവയ്‌ക്കെതിരെ അണിനിരക്കാൻ മുസ്ലീം യുവാക്കളെ എത്തിക്കുന്നതിലും ഡാനിഷ് മുന്നിട്ടിറങ്ങിയിരുന്നു .
2001-ല്‍ സിമി നിരോധനത്തിനു പിന്നാലെ സക്കീര്‍ നഗറിലെ ആസ്ഥാനത്തു റെയ്ഡ് നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.