ചെന്നൈ: ചെന്നൈ ആസ്ഥാനമായുള്ള അഗ്നികുൽ കോസ്മോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്ന് ചെറിയ റോക്കറ്റുകൾ നിർമ്മിക്കാനുള്ള നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റിൽ ഒപ്പുവച്ചു ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ്.
ബഹിരാകാശരംഗത്ത് സ്വകാര്യപങ്കാളിത്തത്തിനു വഴിയൊരുക്കുന്ന ‘ഇൻസ്പെയ്‌സ്’ രൂപവത്കരിച്ചശേഷം ആദ്യമായാണ് സ്വകാര്യ കമ്പനിയുമായി ഇന്ത്യൻ ബഹിരാകാശ വകുപ്പ് കൈകോർക്കുന്നത്.
കരാർപ്രകാരം ഐഎസ്ആർഒയുടെ വിവിധ സെന്ററുകളിൽ ലഭ്യമായ സാങ്കേതികസഹായവും സൗകര്യവും ഉപയോഗപ്പെടുത്തി സ്റ്റാർട്ടപ്പ് കമ്പനിക്ക് സ്വന്തമായ റോക്കറ്റ് രൂപകൽപനപദ്ധതി ഉൾപ്പെടെ നടപ്പാക്കാനാകും.
100 കിലോ പെയ്ലോഡ് 700 കിലോമീറ്റർ പരിധിയിലുള്ള ലോ എർത്ത് ഓർബിറ്റുകളിലേക്ക് വിക്ഷേപിക്കാൻ ശേഷിയുള്ള ചെറുകിട റോക്കറ്റുകളായിരിക്കും അഗ്നികുൽ കോസ്മോസ് പ്രധാനമായും നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്.
ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ.കെ. ശിവൻ, ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. ഭാസ്കർ രാമമൂർത്തി, ഐഎസ്ആർഒ ശാസ്ത്ര സെക്രട്ടറി ആർ. ഉമാ മഹേശ്വരൻ, വിഎസ്എസ് സി ഡയറക്ടർ എസ് സോമനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഓൺലൈനിലാണ് ചടങ്ങ് നടന്നത്.
അഗ്നികുൽ കോസ്മോസ് സിഇഒ ശ്രീനാഥ് രവിചന്ദ്രൻ കമ്പനിക്കുവേണ്ടി ഒപ്പിട്ടു.
2021 അവസാനത്തോടെ ആദ്യ റോക്കറ്റ് വിക്ഷേപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീനാഥ് രവിചന്ദ്രൻ അറിയിച്ചു.
ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് വ്യക്തമാക്കി ആഴ്ചകൾക്കുള്ളിലാണ് അധികൃതർ കരാർ ഒപ്പിടുന്നത്.
അഗ്നികുൽ കോസ്മോസിന് ഐഎസ്ആർഒയിലെ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ സമ്പൂർണ്ണ സാങ്കേതിക സഹായവും കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.