കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയ ഡോക്ടര്‍ നജ്മ സലീമിനെതിരെ വിമര്‍ശനങ്ങള്‍. താന്‍ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് നജ്മ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നജ്മ പറയുന്നു.
സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് തനിക്കെതിരെ എത്തിയത്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലും അസഭ്യ വര്‍ഷത്തിലുമാണ് കമന്റുകളും പോസ്റ്റുകളും വന്നത്. ഇതിനെതിരെ പോലീസ് കമ്മീഷണര്‍ക്കും സൈബര്‍ സെല്ലിലും നജ്മ പരാതി നല്‍കി. രാഷ്ട്രീയപരമായ ആരോപണങ്ങള്‍ക്കും അപകീര്‍ത്തിപ്പെടുത്തലിനും എതിരെ കോടതിയില്‍ ഡീഫെമേഷന്‍ സ്യൂട്ടും ഫയല്‍ ചെയ്യുന്നുണ്ടെന്നും നജ്മ വ്യക്തമാക്കി.
ഇത്തരം സൈബര്‍ ആക്രമണത്തില്‍ തളരില്ലെന്നും നജ്മ കുറിച്ചു. സത്യങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് തന്നെപ്പോലെ ദുരനുഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാനും അനീതിയ്ക്ക് എതിരെ ശബ്ദിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് തന്റെ ശ്രമമെന്നും നജ്മ പറയുന്നു.
കേരളത്തിന്റെ ആരോഗ്യമേഖലയെ തന്നെ ഗുരുതരമായി ബാധിക്കുന്ന ആരോപണമാണ് കളമശേരി മെഡിക്കല്‍ കോളേജിനെതിരേ നജ്മ നേരത്തെ ഉന്നയിച്ചത്. കൊറോണ പോസിറ്റീവ് രോഗി ഓക്സിജന്‍ ലഭിക്കാതെ മരിച്ചു എന്ന വാര്‍ത്തയാണ് മെഡിക്കല്‍ കോളേജ് അധികൃതരെ പ്രതികൂട്ടിലാക്കിയത്. ഇക്കാര്യം അധികൃതര്‍ നിഷേധിച്ചെങ്കിലും നഴ്സിംഗ് ഓഫിസര്‍ ജലജ ദേവിയുടെ വാട്സ് ആപ്പ് വോയ്സ് ക്ലിപ്പ് പുറത്തു വന്നതോടെ സംഭവം വിവാദമായി. ഇതിനെതിരേയും മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തു വന്നെങ്കിലും സംസ്ഥാനത്തെ പ്രമുഖമായൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ അനാസ്ഥ സംഭവിക്കുന്നുവെന്ന് വെളിപ്പെടുത്തിയാണ് അന്ന് ഡോക്ടര്‍ നജ്മ സലിം രംഗത്തെത്തിയത്.
കൊറോണ പോസിറ്റീവ് രോഗിക്ക് മാത്രമല്ല, മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ട ജമീല, ബൈഹക്കി എന്നിവരുടെ കാര്യത്തിലും ഗുരുതര വീഴ്ച്ച സംഭവിച്ചു എന്നാണ് ഡോക്ടര്‍ നജ്മ തുറന്നു പറഞ്ഞത്. കൊറോണ രോഗിയുടെ കാര്യത്തില്‍ തനിക്ക് നേരിട്ട് അനുഭവമില്ലെങ്കിലും ബാക്കി രണ്ടു പേര്‍ക്കും നേരിട്ട ദുരനുഭവങ്ങള്‍ക്ക് സാക്ഷിയായ വ്യക്തിയാണ് താനെന്നാണ് നജ്മ പറയുന്നത്.
ഇത് എന്റെയും കൂടി കോളേജാണ്. നശിപ്പിക്കാനല്ല, ഇത്തരം തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന്റെ പേരില്‍ ഞാന്‍ ബലിയാട് ആകുമെന്ന് ഉറപ്പാണ്. അത് കാര്യമാക്കുന്നില്ലെന്നും നജ്മ പറഞ്ഞിരുന്നു.