കണ്ണൂർ: കാസർകോട് ഫാഷൻ ഗോൾഡിന് പിന്നാലെ കണ്ണൂരിലും ജ്വല്ലറി നിക്ഷേപ തട്ടിപ്പ്. പയ്യന്നൂർ പെരുമ്പയിലെ അമാൻ ഗോൾഡ് 35 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു.
2016 മുതൽ 2019 വരെ പയ്യന്നൂരിലെ പെരുമ്പയില്‍ പ്രവർത്തിച്ച അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി വന്നത്.
പത്ത് പേരാണ് ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിൽ മൂന്ന് പേരുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
അമാൻ ഗോൾഡ് എം ഡി മൊയ്തു ഹാജിക്കെതിരെയാണ് ലക്ഷങ്ങളുടെ ജൂവലറി തട്ടിപ്പിൽ കേസ് എടുത്തിരിക്കുന്നത്. പയ്യന്നൂർ പെരുമ്പയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അമാൻ ഗോൾഡ്. തൃക്കരിപ്പൂർ സ്വദേശി നൂറുദ്ദീനിൽ നിന്ന് 15 ലക്ഷം രൂപയും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമിൽ നിന്ന് 20 ലക്ഷവും , പെരുമ്പ സ്വദേശി കുഞ്ഞാലിമയിൽ നിന്ന് മൂന്ന് ലക്ഷവും നിക്ഷേപമായി സ്വകീരിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ച് പണം തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
പണത്തിന് പുറമെ സ്വർണവും നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.
പണം നഷ്ടപ്പെട്ട 20 ഓളം പേർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പികെ മൊയ്തു ഹാജിയെ കൂടാതെയുള്ള അഞ്ച് ഡയറക്ടർ വിദേശത്താണുള്ളതെന്ന് പൊലീസ് പറയുന്നു. ഇത് തട്ടിപ്പല്ലെന്നും ജ്വല്ലറി നഷ്ടത്തിലായതാണ് പൂട്ടി പോകാൻ കാരണമെന്നുമാണ് ഉടമകളുടെ വിശദീകരണം.