പാട്‌ന: ബിഹാര്‍ നിയമസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 68 ശതമാനം എംഎല്‍എമാരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 51 ശതമാനം പേരും ക്രൂര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡന കേസ്, കൊലപാതകം, കൊലപാതകശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം,തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
243 അംഗ നിയമസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 163 പേരും പ്രതികളാണെന്നാണ് വിവരം. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ മുന്‍ ചരിത്രം പുറത്തുവിട്ടിരിക്കുന്നത് എഡിആര്‍(അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ) ആണ്. 2015 ല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നിയമസഭാംഗങ്ങളുടെ എണ്ണം 40 ശതമാനമായിരുന്നു. അതേസമയം തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 81 ശതമാനം പേരും കോടീശ്വരന്മാരാണ് എന്നതും മറ്റൊരു വസ്തുതയാണ്.
ബിജെപിയില്‍ നിന്ന് വിജയിച്ച 73 പേരില്‍ 47 പേരും ആര്‍ജെഡിയില്‍ നിന്ന് 64 ശതമാനം പേരും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. കോണ്‍ഗ്രസിലെ 19 ല്‍ 16 പേരും, ഇടതുപക്ഷത്തെ 12 പേരില്‍ പത്തും, എഐഎംഐഎമ്മില്‍ വിജയിച്ച അഞ്ചുപേരും ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
പലരുടെയും ക്രിമിനല്‍ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഈ വസ്തുത നിലനില്‍ക്കവെ ഇവരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചതും തെരഞ്ഞെടുത്തതും എന്തിനാണെന്നുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു.