പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വാളയാർ കേസിലെ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാർ (36) ആത്മഹത്യ ചെയ്തു. ബുധനാഴ്ച ചേർത്തല വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
വാളയാർ കേസിൽ പോക്സോ കോടതി തെളിവില്ലെന്ന് കണ്ടെത്തി പ്രദീപ് കുമാറിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
2017 ജനുവരി 13 നാണു 13 വയസുകാരിയായ മൂത്ത സഹോദരി മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ട് പ്രദീപിനെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. കേസിൽ പുനരന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ചത്.
കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതു വിവാദമായിരുന്നു.