ദുബായ്: ഐപിഎലിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് തോൽവി. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയെ അവസാന രണ്ടു പന്തിൽ സിക്സർ നേടിയ രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്. അർധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്‌ക്‌വാദ് (53 പന്തിൽ 72), അമ്പാട്ടി റായുഡു (20 പന്തിൽ 38), രവീന്ദ്ര ജഡേജ (11 പന്തിൽ 31) എന്നിവരുടെ പ്രകടനമാണ് ചെന്നൈ ഇന്നിങ്സിന് കരുത്തായത്. കൊൽക്കത്തയ്ക്കായി വരുൺ ചക്രവർത്തിയും പാറ്റ് കമ്മിൻസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
തുടർച്ചയായ രണ്ടാം ഇന്നിങ്സിലും അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്‌ക്‌വാദായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. ഒന്നാം വിക്കറ്റിൽ ഷെയ്ൻ വാട്സനുമായി (19 പന്തിൽ 14) ചേർന്ന് 50 റൺസ് ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയാണ് വാട്സനെ പുറത്താക്കിയത്. പിന്നീടെത്തിയ അമ്പാട്ടി റായുഡുവുമായി ചേർന്ന്, ഗെയ്‌ക്‌വാദ് അനായാസം ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 13 ഓവറിൽ പാറ്റ് കമ്മിൻസ് റായുഡുവിനെ നരെയ്‌ന്റെ കൈകളിൽ എത്തിച്ചു. 20 പന്തിൽ 38 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം.
നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ എം.എസ്.ധോണിക്ക് ഇത്തവണയും തിളങ്ങാനായില്ല. നാല് പന്തിൽ ഒരു റൺസെടുത്ത ധോണിയെ 15ാം ഓവറിൽ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിലായിരുന്നു അപ്പോൾ ചെന്നൈ. പിന്നീട് ക്രീസിലെത്തിയ സാം കറൻ ഇത്തവണ ക്ലിക്കായില്ല. 18–ാം ഓവറിൽ ഗെയ്‌ക്‌വാദിനെ കമ്മിൻസ് പുറത്താക്കുകയും ചെയ്തു. ഫെർഗൂസൺ എറിഞ്ഞ 19ാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടെ രവീന്ദ്ര ജഡേജ 20 റൺസ് അടിച്ചുകൂട്ടിയതോടെ ചെന്നൈയ്ക്ക് വീണ്ടും ജീവൻവച്ചു. ഇന്നിങ്സിന്റെ അവസാന 2 പന്തിൽ 7 റൺസ് വേണ്ടിയിരുന്ന ചെന്നൈയെ തുടർച്ചയായി സിക്സർ പറത്തിയാണ് ജഡേജ വിജയിപ്പിച്ചത്.
അമരത്ത് റാണ
ഗോൾഡൻ ഡക്ക്, 53 പന്തിൽ 81, ഗോൾഡൻ ഡക്ക്, 61 പന്തിൽ 87…. കഴിഞ്ഞ നാല് ഇന്നിങ്സുകളിലായി പൂജ്യത്തിന്റെ ഇടവേളകളിൽ റെക്കോർഡിലേക്ക് ബാറ്റുവീശുന്ന പതിവ് തുടർന്ന നിതീഷ് റാണയുടെ മികവിലാണ്, ഐപിഎലിലെ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 173 റൺസ് വിജയലക്ഷ്യമുയർത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ അഞ്ച് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ഐപിഎലിൽ തന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡിന് സെഞ്ചുറിയുടെ തൊങ്ങൽ ചാർത്താനായില്ലെങ്കിലും, കൊൽക്കത്ത ഇന്നിങ്സിന് നങ്കൂരമിട്ട ഇന്നിങ്സ് കളിച്ചാണ് റാണ മടങ്ങിയത്. ആകെ 61 പന്തുകൾ നേരിട്ട റാണ, 10 ഫോറും നാലു സിക്സും സഹിതമാണ് 87 റൺസെടുത്തത്.
കുറച്ചധികം കാത്തിരുന്നെങ്കിലും, ശുഭ്മാൻ ഗില്ലിനൊപ്പം ഈ സീസണിൽ ഓപ്പണിങ് വിക്കറ്റിൽ കൊൽക്കത്തയുടെ ആദ്യ അർധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയും റാണ കരുത്തുകാട്ടി. ഈ സീസണിലാദ്യമായാണ് കൊൽക്കത്തയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ പവർപ്ലേ അതിജീവിക്കുന്നത്. ഗിൽ 17 പന്തിൽ നാലു ഫോറുകളോടെ 26 റൺസെടുത്ത് പുറത്തായി. ഏഴു പന്തിൽ ഏഴു റൺസെടുത്ത സുനിൽ നരെയ്ൻ, 12 പന്തിൽ 15 റൺസെടുത്ത ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ നിരാശപ്പെടുത്തി. ദിനേഷ് കാർത്തിക് 10 പന്തിൽ 21 റൺസോടെയും രാഹുൽ ത്രിപാഠി രണ്ടു പന്തിൽ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു.