ബെംഗളൂരു: അനൂപ് തുടങ്ങിയ കമ്മനഹള്ളിയിലെ ഹോട്ടലിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിക്കെന്ന് എൻഫോഴ്‌സ്‌മെന്റ. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി ഡയറക്ടറേറ്റ് കോടതിയിൽ. അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി.
ബിസിനസ് മറയാക്കി ബിനീഷ് കള്ളപണം വെളുപ്പിച്ചുവെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തി. അനൂപിന്റെ ലഹരി മരുന്ന് ഇടപാടുകൾ ബിനീഷിന് അറിയില്ലായെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല. കേരളത്തിലിരുന്ന് അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. അനൂപും ബിനീഷും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നിരന്തരം നടന്നിട്ടുണ്ട്. പല അക്കൗണ്ടുകളിലൂടെ കണക്കിൽപ്പെടാത്ത പണം ബിനീഷ് അനൂപിന് കൈമാറി. അനൂപ് തിരിച്ചും. ഈ പണം ഉപയോഗിച്ച് അനൂപ് ലഹരി വ്യാപാരമടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നും ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നിലവിൽ കള്ളപ്പണ നിരോധന നിയമത്തിന്റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്. 7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇത്. ചോദ്യം ചെയ്യലിൽ ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ അനുസരിച്ചു മറ്റ് വകുപ്പുകളും ചുമത്തും.
വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തിയുട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ സജീവമല്ലെന്നും ഇഡി വ്യക്തമാക്കി. കസ്റ്റഡി അവസാനിക്കുന്ന ദിവസം വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.