Home State നിർണായകമായ നാലു ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി

നിർണായകമായ നാലു ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി

0

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസിൽ നിർണായകമായ 4 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നശിപ്പിച്ചതായി കസ്റ്റംസ് കണ്ടെത്തി. സ്വർണക്കടത്തു കേസിലെ പ്രതി കോഴിക്കോട് സ്വദേശി ഷംജുവിന്റെ വീട്ടിലെത്തി മറ്റൊരു പ്രതി കെ.ടി.റമീസ് സ്വർണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളാണു നശിപ്പിച്ചത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കസ്റ്റംസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 4 ദിവസത്തെ ദൃശ്യങ്ങൾ നശിപ്പിച്ചതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതോടെ റിപ്പോർട്ട് എൻഐഎ അടക്കമുള്ള ഏജൻസികൾക്കും കൈമാറി.

കസ്റ്റംസ് ചോദ്യം ചെയ്യലിനിടയിലാണു ഷംജുവിന്റെ വീട്ടിൽവച്ച് സ്വർണം കൈമാറിയതായി കെടിറമീസ് സമ്മതിച്ചത്. മേയ് 1 മുതൽ 26 വരെയുള്ള തീയതിക്കിടയിലെ 4 ദിവസങ്ങളിൽ സ്വർണം കൈമാറിയെന്നായിരുന്നു റമീസിന്റെ മൊഴി. സ്വർണം കൈമാറിയ 4 ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജനുവരി മുതൽ ജൂലൈ 9 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല. ദൃശ്യങ്ങൾ നശിപ്പിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണു കസ്റ്റംസ് സൈബർ വിദഗ്ധരെ സമീപിച്ചത്.

ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ 4 ദിവസത്തെ ദൃശ്യങ്ങളിൽ ചില ഭാഗങ്ങൾ നശിപ്പിച്ചതായി വ്യക്തമായി. ദൃശ്യങ്ങൾ വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഷംജു ഇക്കാര്യം സമ്മതിച്ചു. ദൃശ്യങ്ങൾ നശിപ്പിക്കാൻ‌ ആധുനിക സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചപ്പോൾ അതേ വിദ്യകൊണ്ട് അക്കാര്യം തെളിയിക്കുന്ന സാഹചര്യമാണു കേസിലുണ്ടായത്. ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിലും തെളിവു നശിപ്പിച്ചതു ശാസ്ത്രീയമായി കസ്റ്റംസിനു തെളിയിക്കാനായി. റമീസും ഷംജുവും പലതവണ സ്വർണക്കടത്ത് നടത്തിയതായും നിരവധിയാളുകൾ ഷംജുവഴി സ്വർണക്കടത്തില്‍ പണം മുടക്കിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here