ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണം വിജയം. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു. പകലും രാത്രിയും ഒരു പോലെ ഉപയോഗിക്കാനാവുന്നതാണ് മിസൈലിന്റെ സവിശേഷത.
നാല് കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാം. നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കും. കരയാക്രമണത്തിൽ സൈന്യത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ് നാഗെന്നും അധികൃതർ അറിയിച്ചു.
ഒരു മാസത്തിനിടെ 12 മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി ലോകത്തെ അമ്പരപ്പിച്ച് ഇന്ത്യ. നിർഭയ്, ശൗര്യം, രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്.ഇന്ത്യ ഒരു മാസത്തിനുള്ളില്‍ പരീക്ഷിച്ച് വിജയിച്ച മിസൈലുകളുടെ നിര നീളും. അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരീക്ഷണങ്ങള്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.
നേരത്തെ, പൊഖ്റാനില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോര്‍മുന ഘടിപ്പിച്ചുള്ള പരീക്ഷണവും വിജയകരമായതിനാൽ വൈകാതെ തന്നെ മിസൈലുകള്‍ സൈന്യത്തിന് കൈമാറും. തുടര്‍ന്ന് ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും. അക്സായ് ചിൻ മേഖലയിൽ പട്രോളിംഗ് നടത്തുന്ന കരസേനയുടെ ഹെലികോപ്റ്ററുകളിലും നാഗ് ഘടിപ്പിക്കും.
പൂര്‍ണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേധ മിസൈലാണ് നാഗ്. ഇസ്രായേൽ നിർമ്മിതമായ സ്പൈക്ക് ടാങ്ക്.
വേധ മിസൈലുകൾ നിലവിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, ഇനി അത്തരം മിസൈലുകൾ ഇറക്കുമതി ചെയ്യേണ്ടി വരില്ല. ഇത്തരം 200 മിസൈലുകൾ കൂടി ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയിരുന്നു. ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ഇത്തരം മിസൈലുകൾ കൈവശമുള്ളത്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകള്‍ വികസിപ്പിച്ചത്.