Home Entertainment സിനിമ – നാടക പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

സിനിമ – നാടക പിന്നണി ഗായകൻ സീറോ ബാബു അന്തരിച്ചു

0

കൊച്ചി: മലയാള നാടക, സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെജെ മുഹമ്മദ് ബാബു(80) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.

ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് മുഹമ്മദ് ബാബു ഗായകനായി ശ്രദ്ധിക്കപ്പെടുന്നത്. 1960കൾ മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്ന അദ്ദേഹം പിന്നണിഗാന രംഗത്തു നിന്ന് പിൻവാങ്ങി പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയായിരുന്നു. കാബൂളിവാലയാണ് അവസാനമായി അഭിനയിച്ച സിനിമ. പിജെ തീയറ്റേഴ്സിന്റെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ “ഗാനം ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ” എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന അപര നാമം ചേർത്തു നൽകിയത്.

പത്താം വയസിൽ പാടിത്തുടങ്ങിയ ബാബു, ലതാമങ്കേഷ്കറുടെ അതേ ശബ്ദം അനുകരിച്ചാണ് അന്ന് വേദികൾ കീഴടക്കിയിരുന്നത്. അബ് രാത് ആ ജാവോ, യെ സിന്ദഗീ ഉസീ കി ഹേ” ഇവ രണ്ടും ആണ് ആദ്യമായി വേദിയിൽ നിറഞ്ഞ കരഘോഷം വാങ്ങിയ ഗാനങ്ങൾ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

1964ൽ കുടുംബിനി എന്ന സിനിമയ്ക്കു വേണ്ടി എൽ.പി.ആർ. വർഷ സംഗീത സംവിധാനം നിർവഹിച്ച “കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ” ആണ് ആദ്യമായി ആലപിച്ച ചലചിത്ര ഗാനം. പിന്നീടിങ്ങോട്ട് ഭൂമിയിലെ മാലാഖ, പോർട്ടർ കുഞ്ഞാലി, ജീവിതയാത്ര, സ്റ്റേഷൻ മാസ്റ്റർ, എന്നിങ്ങനെ നിരവധി ഗാനങ്ങൾ. ബാബുരാജിന്റെ സംഗീതത്തിൽ സുബൈദയിൽ മെഹ്ബൂബുമൊത്തു പാടിയ “കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാൽ സുന്ദരി മണവാട്ടി” എന്ന കോമഡി ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 60ൽ ഏറെ ചിത്രങ്ങൾക്കു വേണ്ടി പാടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here