ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടി മൊഴിമാറ്റി. ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയിൽ ലക്നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24 കാരിയായ നിയമവിദ്യാർഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്.
അക്രമികളുടെ സമ്മർദ്ദത്തിലാണ് ചിൻമയാനന്ദിനെതിരേ ലൈംഗീകാരോപണം ഉന്നയിച്ച് പരാതി നൽകിയതെന്ന് പെൺകുട്ടി ഇന്നലെ കോടതിയിൽ പറഞ്ഞു. അഡീഷ്ണൽ ജില്ലാ ജഡ്ജ് പവൻ കുമാർ റായ്ക്ക് മുമ്പാകെയാണ് മുമ്പ് പറഞ്ഞതെല്ലാം നിരാകരിച്ച് പെൺകുട്ടി പുതിയ മൊഴി നൽകിയത്
അതേസമയം, മൊഴിമാറ്റിയതിന് നിയമവിദ്യാർഥി കൂടിയായ പെൺകുട്ടിക്കെതിരേ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി. കേസിൽ ഒക്ടോബർ 15ന് കോടതി വീണ്ടും വാദം കേൾക്കും.
ചിൻമയാനന്ദ് ട്രസ്റ്റിന് കീഴിൽ ഷാജഹാൻപുരിലുള്ള ലോ കോളേജിലെ വിദ്യാർഥിയായിരുന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് സ്വാമി ചിൻമയാനന്ദ ഒരുവർഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബറിൽ ചിൻമയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വർഷം ഫെബ്രുവരിയിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.