ബംഗ്ലൂരു: ഇന്ത്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ കാൾട്ടൻ ചാപ്മാൻ (49) അന്തരിച്ചു. ഇന്ന് പുലർച്ചെ പുറം വേദന അനുഭവപ്പെട്ട ചാപ്മാനെ ഫിലോമിന ആശുപത്രിയിൽ എത്തിച്ചു എങ്കിലും പുലർച്ചെ അഞ്ചു മണിയോടെ മരണം സ്ഥിരീകരിച്ചു. മിഡ്ഫീൽഡ് മാന്ത്രികൻ എന്നറിയപ്പെട്ടിരുന്ന ചാപ്മാൻ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
1991 മുതൽ 2001 വരെ അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഈസ്റ്റ് ബംഗാൾ, ജെ.സി.ടി ഫഗ്വാര, എഫ് സി കൊച്ചിൻ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്ക് വേണ്ടി ഇതിഹാസം രചിച്ച താരമാണ് ചാപ്മാൻ. ഐഎം വിജയനും ജോപോൾ അഞ്ചേരിയും രാമൻ വിജയനുമൊക്കെ കളിച്ച എഫ്സി കൊച്ചിന്റെ സുവർണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കർണാടകക്കാരനായ ചാപ്മാനായിരുന്നു.
കർണാടക സ്വദേശിയായ ചാപ്മാൻ 80 കളിൽ ബെംഗളുരു സായി സെൻററിലൂടെയാണ് കരിയർ ആരംഭിച്ചത്. 90-കളിൽ ദേശീയ ടീമിൽ സ്ഥിരാംഗമായ ചപ്മാൻ കളി നിർത്തിയശേഷം പരിശീലകനായി തുടരുകയായിരുന്നു.