ന്യൂഡെൽഹി: ചൈനീസ് കമ്പനികളുടെ 5 ജി വേണോ എന്ന് അന്തിമ തീരുമാനമായില്ലെന്ന് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത്. റെയ്സ് 2020 വെര്‍ച്വല്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ജിയിലെ ഒരു പ്രധാന ഉല്‍കണ്ഠ സുരക്ഷയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളര്‍ച്ച വേഗത്തിലാക്കാന്‍ ഇന്ത്യയ്ക്ക് 5 ജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എത്രയും വേഗം കൊണ്ടുവന്നേ പറ്റൂ. 5ജി അടിസ്ഥാന സൗകര്യം ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ ഇതുവരെ ചൈനീസ് കമ്പനികള്‍ പാടില്ലെന്ന നിര്‍ദ്ദേശം സർക്കാർ മുന്നോട്ടുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ടെക്നോളജി രംഗത്തെ കടന്നുകയറ്റത്തെ പ്രതിരോധിക്കുക എന്ന നയത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
കടന്നുകയറ്റം തടയുന്നതിന്‍റെ ഭാഗമായി വിവിധ ജനപ്രിയ ആപ്പുകള്‍ അടക്കം ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഒപ്പം ചൈനീസ് ടെക് അധിഷ്ഠിതമായ മൊബൈല്‍ നെറ്റുവര്‍ക്കുകളില്‍ അടക്കം പരിശോധനയിലാണ് ഇന്ത്യ.
അടുത്ത് തന്നെ ഇന്ത്യ ചുവടുവയ്ക്കുന്ന 5ജി ടെക്നോളജിയില്‍ ചൈനയെ പുറത്ത് നിര്‍ത്താനുള്ള ആലോചനകള്‍ നടക്കുകയാണ്. അതിനിടെയാണ് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ വിവാദ പ്രസ്താവന. ഇന്ത്യയുടെ ഡേറ്റാ സ്വകാര്യതാ നിയമമായ പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ അഥവാ പിഡിപി ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും അദ്ദേഹം സമ്മേളനത്തില്‍ വെളിപ്പെടുത്തി.