കോട്ടയം: കേരള കോണ്‍ഗ്രസ് ജന്മദിനമായ ഒക്ടോബർ 9 ന് ജോസ് വിഭാഗം വെര്‍ച്വല്‍ സ്റ്റിയറിംഗ് കമ്മിറ്റി കോട്ടയത്തു ചേരും. ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാവില്ലെങ്കിലും, വിശദ ചര്‍ച്ച നടക്കുമെന്നാണ് ഉന്നത നേതാക്കള്‍ അറിയിച്ചത്.
ചിഹ്നം സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. സ്റ്റേ നീക്കിയാല്‍ ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധി അംഗീകരിക്കലാവും. അതോടെ, വിപ്പ് ലംഘനത്തിന് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പിജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ നടപടിയെടുപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്ബ് മുന്നണി പ്രവേശനമുണ്ടാകുമെന്ന് ജോസ് കെ.മാണി പറഞ്ഞിരുന്നു. ഇടതു മുന്നണി പ്രവേശനത്തോട് ചില ഉന്നത നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ട്. ഇനി യു.ഡി.എഫിലേക്ക് തിരിച്ചു പോക്ക് അസാദ്ധ്യമാണ്. ഇടതു മുന്നണി പ്രവേശനമല്ലാതെ മറ്റൊരു മാര്‍ഗം നേതൃത്വത്തിന് മുന്നിലില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചതോടെ, മുന്നണി പ്രവേശനവും നീളുമെന്ന് കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് ചവിട്ടി പുറത്താക്കിയതില്‍ രോഷമുള്ള അണികള്‍ക്ക് ഇടതുമുന്നണി പ്രവേശനത്തോട് ഒരെതിര്‍പ്പുമില്ല. മദ്ധ്യ കേരളത്തില്‍ കോണ്‍ഗ്രസിനാവും തങ്ങളുടെ ഇടതു ഐക്യം വലിയ ക്ഷീണമാവുകയെന്നും അദ്ദേഹം പറഞ്ഞു.