ഹത്‌റാസ് പീഡനക്കേസ്; അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് യുപി സർക്കാർ; അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ലക്നൗ: ഹത്‌റാസ് പീഡനക്കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് ഉത്തർപ്രദേശ് സർക്കാർ. ബിജെപി കേന്ദ്ര നേത്യത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. പൊലീസുകാർക്കെതിരായ അച്ചടക്ക നടപടിക്ക് തുടർച്ചയായാണ് സർക്കാർ തീരുമാനം.

മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽക്കാനും തീരുമാനിച്ചു. കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചിരുന്നു. കുടുംബവുമായി വീഡിയോ കോൺഫ്രൻസ് വഴി സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.

ഹത്രസ് പീഡനക്കേസുമായി ബന്ധപ്പെട്ട് എസ്പി ഉൾപ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായവർക്കും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നുണപരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

നേരത്തെ ഹത്‌റാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി ഡെൽഹി സഫ്ദർജങ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്. പെൺകുട്ടിയുടെ സംസ്കാരം യുപി പൊലീസ് ബലംപ്രയോഗിച്ചു നടത്തിയതായി പരാതി ഉയർന്നിരുന്നു. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നു.

ദലിത് സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഭയന്നാണ് നേരം പുലരും മുൻപ് പൊലീസ് ധൃതിപിടിച്ച് സംസ്കാരം നടത്തിയതെന്നാണ് ആരോപണം.

സെപ്റ്റംബർ 14ന് പ്രദേശവാസികളായ നാലംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയിലിരിക്കെ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചൊവ്വാഴ്ചാണ് 19കാരിയായ ദലിത് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.