Home Entertainment മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു

0

തിരുവനന്തപുരം: മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. കുമാരനെല്ലൂരിലെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരദാനത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നല്‍കിയ നിസ്തുല സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.

93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി.11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള കവിയാണ്. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി മലയാളികളിൽ ഇന്നും എന്നും നിറഞ്ഞു നിൽക്കുന്ന വരികൾ മലയാളത്തിന് സമ്മാനിച്ച മഹാകവിയാണ് അക്കിത്തം.

1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തത്തിൻ്റെ ജനനം. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുള്ള അക്കിത്തം 1975-ൽ ആകാശവാണി തൃശൂർ നിലയത്തിൽ എഡിറ്ററായി.
മലയാള സാഹിത്യ ലോകത്തേക്ക് അമ്പതോളം കൃതികള്‍ സമ്മാനിച്ച കവിയാണ് അക്കിത്തം.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിലൊന്ന്. വെണ്ണക്കല്ലിന്‍റെ കഥ, നിമിഷ ക്ഷേത്രം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍ ) അമൃതഗാഥിക, അക്കിത്തത്തിന്‍റെ തിരഞ്ഞെടുത്ത കവിതകള്‍, അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം പത്മശ്രീ നൽകിയും അക്കിത്തത്തെ ആദരിച്ചിട്ടുണ്ട്. കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിനും അക്കിത്തം അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് , സഞ്ജയൻ പുരസ്കാരം തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here