Home Uncategorized ആദ്യകാല തെന്നിന്ത്യന്‍ നടി കെവി ശാന്തി അന്തരിച്ചു

ആദ്യകാല തെന്നിന്ത്യന്‍ നടി കെവി ശാന്തി അന്തരിച്ചു

0

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ വി ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണു താമസം. സംസ്‌കാരം നടത്തി.

മികച്ച നര്‍ത്തകിയായിരുന്ന ശാന്തിയെ എസ്പി പിള്ളയാണ് സിനിമാലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയത്. 1953-ല്‍ പുറത്തിറങ്ങിയ ”പൊന്‍കതിര്‍” എന്ന ചിത്രത്തിലെ നര്‍ത്തകിയുടെ വേഷത്തിലൂടെയായിരുന്നു ശാന്തിയുടെ അരങ്ങേറ്റം. 1950-70 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ അറുപതോളം ചിത്രങ്ങളില്‍ വേഷമിട്ടു. മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയിരുന്നു.നൃത്തത്തോടായിരുന്നു ശാന്തിക്ക് കമ്പം. ചെന്നൈയിലെ വേദികളില്‍ നിന്ന് ഉത്തരേന്ത്യയിലെ വേദികളിലും പിന്നീട് വിദേശത്തെ നിരവധി വേദികളിലും നൃത്തം അവതരിപ്പിച്ചു.

പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വരെ പ്രശംസയ്ക്ക് പാത്രമായി മാറിയ നര്‍ത്തകിയാണ് ശാന്തി. അതു തന്നെ അവര്‍ക്ക് സിനിമയിലേക്കും അവസരമായി കൊല്‍ക്കത്തയിലെ പ്രശസ്തമായ ഉദയശങ്കര്‍ രവിശങ്കര്‍ നാട്യ കേന്ദ്രത്തില്‍ നടന്ന് നൃത്തോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ശാന്തിയുടെ നൃത്തം നെഹ്രുവിനെ ആകര്‍ഷിച്ചത്.

ക്ലാസിക് നൃത്തച്ചുവടുകള്‍കൊണ്ട് പിന്നീട് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വേദികള്‍ കീഴടക്കിയതാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി എ.കെ.വേലായുധന്‍ കാര്‍ത്യായനി ദമ്പതികളുടെ മകള്‍ക്ക് സിനിമയിലേക്കും വാതില്‍ തുറന്നത്. ശാന്തിയുടെ നൃത്തം കണ്ട് ഹിന്ദി സംവിധായകന്‍ ആനന്ദ് താക്കൂര്‍ അന്നത്തെ സ്വപ്ന ജോഡിയായ രാജ് കപൂറും നര്‍ഗീസും പ്രധാന വേഷം ചെയ്ത ചോരിചോരിയിലെ തന്റെ സിനിമയിലെ ഗാനരംഗത്ത് നൃത്തം ചെയ്യാന്‍ ക്ഷണിച്ചത്. 1956 ലായിരുന്നു ചോരിചോരി പുറത്തു വന്നത്. അതിന് മുമ്ബ് തന്നെ പക്ഷേ മലയാളത്തില്‍ ശാന്തി താരമായിരുന്നു.

ഒരു കാലത്ത് മേരിലാന്‍ഡ് സ്റ്റുഡിയോയുടെ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ശാന്തി. മെരിലാന്‍ഡ് ശാന്തിയെന്നു പോലും അറിയപ്പെട്ടു. 1957 ല്‍ ശാന്തിയുടെ നൃത്തത്തില്‍ ആകൃഷ്ടയായ പി.സുബ്രഹ്മണ്യം മുട്ടത്തു വര്‍ക്കിയുടെ പ്രശസ്ത നോവലായ പാടാത്ത പൈങ്കിളി മെരിലാന്‍ഡ് സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉപനായിക വേഷവും വെച്ചു നീട്ടി. പ്രേംനസീറും മിസ് കുമാരിയും പ്രധാന വേഷത്തിലഭനയിച്ച ചിത്രത്തിലും ഉപനായികയായി. അന്നു മുതല്‍ മെരിലാന്‍ഡ് സിനിമകളിലെ ഒഴിവാക്കാനാകാത്ത താരമായി മാറി.

മുട്ടത്തു വര്‍ക്കി, പൊന്‍കുന്നം വര്‍ക്കി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, നാഗവള്ളി ആര്‍.എസ്.കുറുപ്പ്, ജഗതി എന്‍.കെ.ആചാരി, കെടാമംഗലം സദാനന്ദന്‍, എസ്.എല്‍.പുരം എന്നിവരുടെ സാഹിത്യ കൃതികള്‍ തുടര്‍ച്ചയായി സിനിമയായിരുന്ന കാലത്ത് അതിലെ നായികയോ ഉപനായികയോ ആയി ശാന്തി മലയാളത്തിരയില്‍ നിറഞ്ഞുനിന്നു.അക്കല്‍ദാമ, ദേവി കന്യാകുമാരി, ഭക്തകുചേല, ലേഡി ഡോക്ടര്‍, നെല്ല്, കാട്, പ്രതികാരം, കൊച്ചനിയത്തി, സ്വപ്‌നങ്ങള്‍, പോസ്റ്റ്മാന്‍, കാമം ക്രോധം മോഹം, അധ്യാപിക തുടങ്ങിയവയാണു പ്രധാനചിത്രങ്ങള്‍. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിലെ വേഷങ്ങളും ശാന്തിയെ തേടിയെത്തി. ഭര്‍ത്താവ്: ജി. ശശികുമാര്‍. മകന്‍: ശ്യാം. മരുമകള്‍: ഷീല.

LEAVE A REPLY

Please enter your comment!
Please enter your name here