ന്യൂഡെല്‍ഹി: ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനും, ഓയോയുടെ ബ്രാന്റായ വെഡ്ഡിംഗ്സ് ഇന്‍ സിഇഒ സന്ദീപ് ലോധയ്ക്കുമെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കേസ്. ബിസിനസുകാരനായ വികാസ് ഗുപ്ത നല്കിയ പരാതിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്ബനിയായ ഓയോ റൂംസിനെതിരെ ദേരാ ബാസി പോലീസ് കേസെടുത്തത്.
ഓയോ താനുമായി ഉണ്ടാക്കിയ കരാര്‍ തീര്‍ത്തും നിയമവിരുദ്ധമായിരുന്നുവെന്നും, ഇത് തന്നെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനയ്ക്ക് ശേഷമാണെന്നുമാണ് ചണ്ഡീഗഡിലെ റിസോര്‍ട്ട് ഉടമയായ വികാസ് ഗുപ്ത ആരോപിക്കുന്നത്.വികാസ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോര്‍ട്ട്, ഓയോയുടെ കീഴിലുള്ള വെഡ്ഡിംഗ് വിഭാഗത്തിന് വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ഇവര്‍ വിട്ടു നല്‍കിയിരുന്നു. അതിൻ്റെ കരാര്‍ 2019ല്‍ ഒപ്പിട്ടു.
കൊറോണ പ്രതിസന്ധിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് വിലക്ക് വന്നതോടെ നഷ്ടം ഭയന്ന ഓയോ, ഒരു നോട്ടീസ് അയച്ച് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചുവെന്നാണ് ആരോപണം. കരാറിലെ ചില കാര്യങ്ങള്‍ വളച്ചോടിച്ചാണ് ഇവര്‍ കരാറില്‍ നിന്നും പിന്മാറിയത് എന്നും വികാസ് ആരോപിക്കുന്നു. എന്നാല്‍ കന്പനിക്കെതിരായി വന്ന ഈ ആരോപണങ്ങള്‍ പ്രസ്താവനയിലൂടെ ഓയോ നിഷേധിച്ചിട്ടുണ്ട്.