കോട്ടയം: പി.ജെ.ജോസഫിനേയും മോൻസ് ജോസഫിനേയും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കർക്ക് പരാതി നൽകുമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായാണു ഈ തീരുമാനമെടുത്തത്.
രണ്ട് പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ സ്പീക്കർക്ക് അടുത്ത ദിവസം കത്ത് നൽകുമെന്നും മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി ആവർത്തിച്ചു.
കുട്ടനാട് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ പാർട്ടി നിലപാട് പ്രഖ്യാപിക്കും. കുട്ടനാട്ടിൽ മത്സരിക്കുമെന്നു പി.ജെ. ജോസഫ് പറയുന്നത് ഏതു ചർച്ചയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
കേരള കോൺഗ്രസ് പേരിലും രണ്ടില ചിഹ്നത്തിലും മത്സരിക്കാൻ കഴിയില്ല. അതില്ലാതിരുന്നിട്ടും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുകയാണ്. തോറ്റു തുന്നംപാടിയവരുടെ വിലാപമാണിതെന്നും ജോസ് കെ മാണി പറഞ്ഞു. പാലായും കുട്ടനാടും എൻസിപി സീറ്റുകളാണെന്നും അത് മോഹിച്ച് ആരും ഇടത് മുന്നണിയിലേക്ക് വരേണ്ടതില്ലെന്നും ഉള്ള മാണി സി കാപ്പൻറെ വാക്കുകളോട് പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.