അതിർത്തിയിൽ ശക്തമായ സേനാ വിന്യാസം; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് കരസേനാ മേധാവി

ന്യൂഡെൽഹി: അതിർത്തിയിൽ ചൈനയ്ക്കെതിരെ മുൻകരുതൽ സ്വീകരിച്ച് ഇന്ത്യൻ സേന. ചൈനയുമായി സൈനികതല ചർച്ചയും നയതന്ത്രതല ചർച്ചയും തുടരുമെന്ന് വ്യക്തമാക്കി കരസേന മേധാവി എം എം നരവനെ. ഏതു സാഹചര്യവും നേരിടാൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ. ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ ലഡാക്കിലെ മലനിരകളിൽ എത്തിച്ച് ശക്തമായ ജാഗ്രതയിലാണ് സൈന്യം. അതിനിടെ, വിഷയം ചർച്ച ചെയ്യാൻ സമയം ആവശ്യപ്പെട്ട് ചൈന ഇന്ത്യയെ സമീപിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല ചർച്ചയ്ക്ക് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്‌ഹെ രാജ്‌നാഥ് സിങ്ങിനോട് സമയം ചോദിച്ചു.

ലഡാക്കിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ കര, വ്യോമസേന മേധാവിമാർ ചൈനീസ് അതിർത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിർത്തി ലംഘിക്കാൻ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളിൽ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നൽകുന്നത്.

ഇതുവരെ കടക്കാത്ത പ്രദേശങ്ങളിൽ ചൈനീസ് ടാങ്കുകൾ തകർക്കാൻ കഴിയുന്ന മിസൈലുകൾ വരെ എത്തിച്ചാണ് ഇന്ത്യ പ്രതിരോധം സൃഷ്ടിച്ചത്. സ്ഥിതി വഷളാകുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്നും ഇന്ത്യ തുറന്നടിച്ചു.