തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രീം കോടതി

ന്യൂഡെൽഹി: മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാകില്ലെന്നും കഴിഞ്ഞ മാസം വരെ തിരിച്ചടക്കാത്ത വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

മൊറോട്ടോറിയം നീട്ടി നൽകണമെന്ന ഹർജികളിൽ ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകൾ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിർദേശിച്ചു. കേസിൽ സെപ്റ്റംബർ 10ന് കോടതി തുടർ വാദം കേൾക്കും.

ശക്തമായ വാദ പ്രതിവാദമാണ് കേസിൽ നടന്നത്. മോറട്ടറോറിയവും പിഴപലിശയും സംബന്ധിച്ച് റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ വിശദീകരണം നൽകണം. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും ആർബിഐയും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്ന് കോടതി പ്രതികരിച്ചു.

കൊറോണ കാലത്തിന് മുൻപ് സാമ്പത്തിക പ്രതിസന്ധി നേരിട്ടവർക്ക് കൊറോണ കൂടുതൽ പ്രതിസന്ധിയിലായില്ലേ എന്ന് കോടതി ചോദിച്ചു. അത് ശരിയാണെങ്കിലും എവിടെയാണ് യഥാർത്ഥ കുഴപ്പമെന്ന് എങ്ങനെ അറിയുമെന്ന് സോളിസിറ്റർ ജനറൽ ചോദിച്ചു. ജീവിതം കൂടുതൽ പ്രതിസന്ധിയായവർക്ക് എന്ത് ആശ്വാസമാണ് നൽകാനാവുക എന്ന് കോടതി ആരാഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ബാങ്ക് പ്രതിനിധികൾ കൂടി ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്ന് ആർ ബി ഐ വ്യക്തമാക്കി. ഈ ഘട്ടത്തിലായിരുന്നു തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവ്.