യുവതിയുടെ പീഡന പരാതി; ഒളിവിൽ പോയ നിർമ്മാതാവ് ആൽവിൻ ആന്റണി പൊലീസിന് മുന്നിൽ ഹാജരായി

കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന നിർമ്മാതാവ് ആൽവിൻ ആന്റണി ചോദ്യം ചെയ്യലിനായി സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒളിവിലായിരുന്ന ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

പ്രതിക്കായി എറണാകുളം സൗത്ത് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര, തുടങ്ങീ നിരവധി സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആൻറണി.

2019 ജനുവരിയിലാണ് ആദ്യമായി പീഡിപ്പിച്ചതെന്നും പിന്നീട് മൂന്ന് തവണ കൂടി താൻ പീഡനത്തിന് ഇരയായെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. എറണാകുളം പനമ്പള്ളി നഗറിലെ ആൽവിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു സംഭവം. കഴിഞ്ഞ മാസമാണ് ആൽവിൻ ആന്റെണിക്കെതിരെ 20 കാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് 4 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ആൽവിൻ തന്നെ വീണ്ടും സമീപിച്ചപ്പോഴാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പനമ്പള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പൊലീസ് എത്തിയെങ്കിലും ആൽവിനെ കണ്ടെത്താനായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.