കൊച്ചി: കൂടത്തായി കൂട്ടകൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ഒന്നര വയസ്സുകാരി ആൽഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് തള്ളിയത്. ബ്രഡ്ഡില്‍ സൈനേഡ് കലര്‍ത്തി നല്‍കി കുട്ടിയെ കൊലപ്പെടുത്തി എന്നാണ് കേസ്. പ്രോസിക്യൂഷൻ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളിൽ അവിശ്വാസ്യത ഉണ്ടെന്ന പ്രതിഭാഗം വാദം വിചാരണക്കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതി ചെയ്ത കുറ്റകൃത്യം ഗുരുതര സ്വഭാവമുള്ളതെന്നു കോടതി വിലയിരുത്തി. മറ്റ് മൂന്ന് കേസുകളിലെ ജോളിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.പ്രതിക്കെതിരെ തെളിവുണ്ടെന്നും, ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. 2014 മെയ് 3 നാണ് ഒന്നര വയസ്സുള്ള ആൽഫൈനെ ജോളി കൊലപ്പെടുത്തുന്നത് . വിവാഹ ശേഷം കുഞ്ഞ് തടസ്സമാകുമെന്ന് കണ്ടാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ നോട്ടറി സി.വിജയകുമാറിനെ പ്രതി ചേർക്കുന്നത് കോടതി അംഗീകരിച്ചു. വിജയകുമാറിനെ പ്രതി ചേർത്തുകൊണ്ട് കോടതി സമൻസ് അയച്ചു. കേസിലെ പ്രാരംഭ വാദം കേൾക്കുന്നത് കോടതി ഈ മാസം 24 ലേക്ക് മാറ്റി. കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.