തിരുവനന്തപുരം: കേരളത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കാൻ പോകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിൽ ഇവേ ബിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ധനവകുപ്പ് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കണ്ടുകെട്ടുന്ന സ്വർണ്ണത്തിന്റെ 20 ശതമാനം കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകും. അവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കും. കേന്ദ്ര സർക്കാരിന്റെ അതേ നിയമം കേരളത്തിലും സ്വീകരിക്കാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. അതേ സമയം നികുതി അടച്ച് വിട്ടുനൽകുന്ന സ്വർണമാണെങ്കിൽ നികുതിയുടെ 20 ശതമാനം വിവരം നൽകുന്നവർക്ക് സമ്മാനമായി നൽകും.
സ്വർണ്ണം പിടിക്കുന്ന ഉദ്യോഗസ്ഥർക്ക് 10 ഗ്രാം സ്വർണത്തിന് 1500 രൂപ വീതം സമ്മാനമായി നൽകും’ തോമസ് ഐസക് പറഞ്ഞു. സ്വർണം അനധികൃതമായി പിടിച്ചുകഴിഞ്ഞാൽ ഇതുവരെ സെക്ഷൻ 129 പ്രകാരമാണ് നടപടി എടുത്തിരുന്നത്. മൂന്ന് ശതമാനം നികുതിയും തുല്യമായ പിഴയും അടക്കാൻ തയ്യാറായാൽ അവർക്ക് ആ സ്വർണം വിട്ടുകൊടുക്കുന്ന രീതിയായിരുന്നു അത്. ഇത് പൂർണ്ണമായും മാറും.
നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വർണ്ണം കൊണ്ടുവരിക.കണക്കിൽപ്പെടാത്ത സ്വർണ്ണം കണ്ടെത്തുക. നികുതി ബാധ്യതയുള്ള രജിസ്‌ട്രേഷനില്ലാതെ സ്വർണം വിതരണം ചെയ്യുക എന്നിവ ഇനി നടന്നാൽ സ്വർണം കണ്ടുകെട്ടും. സ്വർണ്ണ നികുതി നടത്തിപ്പിൽ വളരെ പ്രധാനപ്പെട്ട മാറ്റമാണിതെന്നും മന്ത്രി അറിയിച്ചു.