കരിപ്പൂർ വിമാനാപകടം; തെളിവെടുപ്പ് ഇന്നും തുടരും

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മൂന്ന് ഭാഗങ്ങളായി തിരിച്ചുള്ള വിശദമായ പരിശോധനയാണ് ഇന്നലെ നടന്നത്.

അതേസമയം വിമാനത്തിൻ്റെ ബ്ലാക്ക്ബോക്സ്, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയുടെ പരിശോധന ദില്ലിയിൽ നടക്കുകയാണ്. ഇതിനായി ബോയിംഗ് കമ്പനിയുടെ സഹായവും തേടിയിട്ടുണ്ട്. ഇവയിൽ നിന്നുള്ള വിവരം കിട്ടുന്നതോടെ വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച വിവരം ലഭ്യമാകും.

ഒരാഴ്ചയ്ക്കുള്ളിൽ ബോയിംഗ് കമ്പനി കരിപ്പൂരിൽ പരിശോധനയ്ക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ 115 പേരാണ് വിവിധ ആശുപത്രികളിലായി ഉള്ളത്. ഇതിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 57 പേർ ഇതിനകം ആശുപത്രി വിട്ടു.