Home State സർക്കാരിന് തിരിച്ചടി; ലൈബ്രറി കൗൺസിലിലെ പിൻവാതിൽ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു

സർക്കാരിന് തിരിച്ചടി; ലൈബ്രറി കൗൺസിലിലെ പിൻവാതിൽ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു

0

കൊച്ചി: കേരള സംസ്ഥാന ലൈബ്രറി കൗൺസിലിലെ 60 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എന്നാൽ ജീവനക്കാർക്ക് ദിവസശമ്പളത്തിൽ തൽക്കാലം തുടരാം. ജസ്റ്റിസ് എഎം ഷഫീക്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

അനധികൃത നിയമനങ്ങൾ പതിവാക്കിയ സംസ്ഥാന സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതി നടപടി.

പിൻവാതിലിലൂടെ നിയമിച്ച 60 ദിവസശമ്പളക്കാരായ ജീവനക്കാരെയാണ് മുൻകാലപ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയത്. 13 പേരെ 2006 മുതലും 47 പേരെ 2011 മുതലുമാണ് സർക്കാരിന്റെ പ്രത്യേക ഉത്തരവിൽ ലൈബ്രറി കൗൺസിൽ സ്ഥിരപ്പെടുത്തിയത്.11 കോടി രൂപ സർക്കാരിന് ഈ ഇനത്തിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും.ജോലിനേടിയവരെല്ലാം സിപിഎം പ്രാദേശിക നേതാക്കളുടെയും, ലൈബ്രറി കൗൺസിൽ ഭാരവാഹികളുടെയും അടുത്ത ബന്ധുക്കളാണ്.

ദിവസ ശമ്പളത്തിൽ ജോലി ചെയ്യവേ മരിച്ച പ്രദീപ്കുമാർ എന്നയാൾക്ക് മുൻകാലപ്രാബല്യത്തോടെ എൽഡി ക്ലർക്കായി നിയമനം നൽകിയിരുന്നു. വൈദ്യുതി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ സഹോദരനാണ് പരേതൻ. ഇദ്ദേഹത്തിൻ്റെ മരണത്തെ തുടർന്ന് സഹധർമ്മിണിക്ക് സമാശ്വാസനിയമന വ്യവസ്ഥയിൽ എൽഡിസി ആയി നിയമനം നൽകിയതും വിവാദമായിരുന്നു.

2011ൽ ലൈബ്രറി കൗൺസിലിലെ എല്ലാ നിയമനങ്ങളും പിഎസ്സിക്ക് വിട്ടിരുന്നു. നിയമനങ്ങൾ പിഎസ്സിക്ക് വിട്ട സ്ഥാപനങ്ങളിലെ തുടർ നിയമനങ്ങൾ നടത്താൻ പിഎസ്സിക്ക് മാത്രമേ അധികാരമുള്ളൂവെ ന്നിരിക്കെയായിരുന്നു അനധികൃത നിയമനം. സർക്കാർ തയ്യാറാക്കേണ്ട സ്പെഷ്യൽ റൂൾ തയ്യാറാക്കിയിട്ടില്ല എന്ന കാരണത്തിൻ്റെ മറവിലായിരുന്നു ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 60 പേർക്കും സ്ഥിരം നിയമനം നൽകിയത്.

വിവാദമായ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നത്. ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച മന്ത്രിസഭാകുറിപ്പിൽ, ലൈബ്രറി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തുന്നത്തിനോടും, കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനോടുമുള്ള ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭാ തീരുമാനിച്ചത്.

ഇതിന് മുൻപും താൽക്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടു ത്തിയിട്ടുണ്ടെങ്കിലും മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തുന്നതും പി എസ് സി യ്ക്ക് വിട്ടശേഷവും സ്ഥിരനിയമനങ്ങൾ നടത്തുന്നതും ഇത് ആദ്യമായാണ്.

നിയമനം സ്ഥിരപ്പെടുത്തപ്പെട്ട 60 പേർ, സർക്കാർ, ലൈബ്രറി കൗൺസിൽ, പി എസ് സി എന്നിവരെ പ്രതി ചേർത്താണ് ഹർജി ഫയൽ ചെയ്തത്. ഹർജി ഫയൽ ചെയ്ത പി എസ് സി റാങ്ക് ഹോൾഡർമാർക്ക്‌ വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം കോടതിയിൽ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here