ഇനി ശ്രദ്ധ കാശിയും മഥുരയും ‘മോചിപ്പിക്കാനെന്ന്’ സന്യാസിമാരുടെ ഉന്നത സമിതി

പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു കളമൊരുങ്ങിയതിലൂടെ ഇനി ശ്രദ്ധ കാശിയും മഥുരയും ‘മോചിപ്പിക്കാനെന്ന്’ സന്യാസിമാരുടെ ഉന്നത സമിതിയായ അഖില ഭാരതീയ അഖാഡ പരിഷത്ത്. ദീര്‍ഘകാലത്തെ പോരാട്ടത്തിനു ശേഷം അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനു തുടക്കമിടാനായത് ആശ്വാസകരമാണെന്ന് എബിഎപി പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു.

”കാശിയിലും മഥുരയിലും സനാതന ധര്‍മത്തിന്റെ പതാക പാറിക്കണമെന്നാണ് ഞങ്ങളുടെ അടുത്ത ആവശ്യം. അതിനായി അഖാഡ പരിഷത്ത് എന്തും ചെയ്യും. ഭരണഘടന നല്‍കുന്ന പരിധിക്ക് അകത്തു നിന്നായിരിക്കും അഖാഡ പരിഷത്തിന്റെ പോരാട്ടമെന്ന് നരേന്ദ്ര ഗിരി പറഞ്ഞു.

കാശി, മഥുര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സന്യാസിമാര്‍ ഉടന്‍ യോഗം ചേരുമെന്ന് പരിഷത്ത് അറിയിച്ചു. ഹിന്ദുക്കളെ സംബന്ധിച്ച് പ്രധാനമാണ് ഈ രണ്ടു സ്ഥലങ്ങളും, അവയെ മോചിപ്പിക്കേണ്ടതുണ്ട്- മഹേന്ദ്ര ഗിരി പറഞ്ഞു.

രാമരാജ്യത്തില്‍ വിശ്വസിക്കുന്ന ഏവരെയും സംബന്ധിച്ച് പുതിയൊരു പ്രഭാതമായിരിക്കും അയോധ്യയിലെ ക്ഷേത്ര നിര്‍മാണമെന്ന് അഖാഡ പരിഷത്ത് അഭിപ്രായപ്പെട്ടു.

വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദ്:

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ചരിത്രത്തില്‍ നിരവധി തവണ പൊളിച്ച് പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കാശി വിശ്വനാഥ ക്ഷേത്രവുമായി അതിര്‍ത്തി മതില്‍ പങ്കിടുന്ന പള്ളിയാണിത്. 1669ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് ക്ഷേത്ര സ്ഥലത്താണ് ഗ്യാന്‍വാപി പള്ളി നിര്‍മിച്ചതത്രേ.

മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ്

ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെടുന്ന കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനടുത്താണ് മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് നിലകൊള്ളുന്നത്. 1670ല്‍ മുഗള്‍ ചക്രവര്‍ത്തിയാ ഔറംഗസീബ് ക്ഷേത്രം നശിപ്പിച്ച് അതിന്റെ തൂണിലാണ് ഷാഹി ഈദ് ഗാഹ് പള്ളി പണിതതെന്നാണ് ചരിത്രം.