Home State വടക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

വടക്കൻ കേരളത്തിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0

കോഴിക്കോട്: വടക്കൻ കേരളത്തിൽ കാലവര്‍ഷം ശക്തമായി തുടരുന്നു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്.

വയനാട്ടിലും മലപ്പുറത്തുമായി രണ്ടു കുട്ടികളടക്കം നാല് പേർ മരിച്ചു. റെഡ് അലർട്ടുളള വയനാട്ടിൽ മഴ ശക്തമാണ്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മേപ്പാടി ചൂരൽമലയിലാണ് കഴിഞ്ഞ ദിവസം കൂടുതൽ മഴ രേഖപ്പെടുത്തിയത്. മേപ്പാടി പുത്തുമല മേഖലയിൽ 390 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്.

പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉരുൾപൊട്ടൽ വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ജില്ലയിൽ മൂന്ന് താലൂക്കുകളിലായി 16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആകെ 807 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. നിയന്ത്രിത മേഖലകളിലുള്ളവരെയും കൊറോണ രോഗികളുമായി സമ്പർക്കമുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ 12 പേർ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതൽ പേരെ മാറ്റിപാർപ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 15 സെന്‍റീമീറ്റർ ഉയർത്തി അധികവെള്ളം തുറന്ന് വിടാൻ തുടങ്ങി.

താമരശ്ശേരി പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ്. പുതുപ്പാടി, കോടഞ്ചേരി പുഴകളിൽ മലവെള്ളപ്പാച്ചിൽ കോടഞ്ചേരി ചെമ്പുകടവ് പാലങ്ങൾ മുങ്ങി. നിലമ്പൂരിലും ഉരുൾപ്പൊട്ടലുണ്ടായി. മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ നിലമ്പൂരിൽ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 30 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചു.
മലപ്പുറം പോത്തുക്കല്ലിൽ മുണ്ടേരി പാലം ഒലിച്ചുപോയി. ഇതോടെ ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപൊട്ടി കോളനികളിലുള്ളവർ ഒറ്റപ്പെട്ടു.

കണ്ണൂർ മാട്ടറ വനത്തിൽ ഉരുൾപ്പൊട്ടി. മണിക്കടവ്, മാട്ടറ പാലങ്ങൾ വെള്ളത്തിനടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here