Home State ശിവശങ്കർ അറസ്റ്റിലാകുമോ?, പ്രതി പട്ടികയിൽ ചേർക്കപ്പെടുമോ?; ആകാംക്ഷയോടെ കേരളം

ശിവശങ്കർ അറസ്റ്റിലാകുമോ?, പ്രതി പട്ടികയിൽ ചേർക്കപ്പെടുമോ?; ആകാംക്ഷയോടെ കേരളം

0

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലാകുമോ?, പ്രതി പട്ടികയിൽ ചേർക്കപ്പെടുമോ?. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണിത്. ശിവശങ്കർ നീതിമാനോ സത്യസന്ധനോ അല്ലെന്ന് മനസിലാക്കാൻ സാധരണക്കാരന് ഒരു അന്വേഷണ ഏജൻസിയുടെയും ആവശ്യമില്ല. എന്നാൽ സ്വർണ്ണക്കടത്തിൽ ഇയാളുടെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. മതിയായ തെളിവുകൾ ലഭിച്ചാൽ ശിവശങ്കറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്.

കുരുക്ക് മുറുക്കാനാണ് എൻഐഎ നീക്കവും. അതുകൊണ്ട് തന്നെ ശിവശങ്കർ കൊച്ചിയിൽ കഴിഞ്ഞത് എൻഐഎ നിരീക്ഷണത്തിലാണ്. എൻഐഎ ആണ് ശിവശങ്കറിനായി ഹോട്ടൽ മുറി ബുക്ക്‌ ചെയ്തത്. ഉദ്യോഗസ്ഥരിൽ ചിലരും ഹോട്ടലിൽ ഒപ്പമുണ്ടായിരുന്നു. പനമ്പള്ളി നഗറിലെ ഹോട്ടലിലാണ് എം ശിവശങ്കറിന്‌ താമസം ഒരുക്കിയത്. അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിൽ വീണ്ടുമെത്താനാണ് ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ പകൽ 9 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ശിവശങ്കരന് ക്ലീൻ ചിറ്റ് നൽകാറായിട്ടില്ല എന്ന നിലപാടിലാണ് എൻഐഎ. കളളക്കടത്ത് സംബന്ധിച്ച് ശിവശങ്കരന് അറിവുണ്ടായിരുന്നോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയുമായി സൗഹ്ദൃമുണ്ടായിരുന്നു എന്നതല്ലാതെ കളളക്കടത്തിനെപ്പറ്റി അറിയില്ലായിരുന്നു എന്ന നിലപാടാണ് ചോദ്യം ചെയ്യലിലുടനീളം അദ്ദേഹം സ്വീകരിച്ചത്. മറിച്ചെന്തങ്കിലും മറുപടി ഉണ്ടായാൽ അതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണെന്ന് പലരും ഭയക്കുന്നു.

കൊച്ചി പനമ്പളളി നഗറിൽ എൻഐഎ ഓഫീസിന് അടുത്തുളള ഹോട്ടലിലാണ് ശിവശങ്കരൻ രാത്രി തങ്ങിയത്. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, തന്റെ ബന്ധുവിന്റെ ഭാര്യയാണെങ്കിലും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് ഔദ്യോഗിക പരിചയമെന്ന് ശിവശങ്കർ ആവർത്തിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലും ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു.

ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സംസ്ഥാന ഐടി വകുപ്പിന്റെ സ്പേസ് പാർക്ക് പദ്ധതിയിലേക്കു സ്വപ്നയെ സംസ്ഥാനത്തെ ഭരണമുന്നണിയുമായി ബന്ധമുള്ള ആരെങ്കിലും ശുപാർശ ചെയ്തോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നു മൊഴി നൽകിയ ശിവശങ്കർ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്വപ്നയുടെ നിയമനത്തിനു വേണ്ടി ഇടപെട്ടോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയില്ല.

‘സ്വർണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂർ സ്വദേശി ഫൈസൽ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ല. ഇവർക്കു സ്വപ്നയുമായുള്ള സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല’. സ്വപ്നയുടെ ഭർത്താവു ക്ഷണിച്ചപ്പോൾ മാത്രമാണ് ഇവരുടെ വീട് സന്ദർശിച്ചിട്ടുള്ളതെന്നും ശിവശങ്കർ മൊഴി നൽകി.

സ്വർണക്കടത്തു കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയ തിരുവനന്തപുരത്തെ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ സഹായിച്ചതു സ്വപ്നയുടെ ഭർത്താവിന്റെ അഭ്യർഥനയെ തുടർന്നാണ്. അവരുടെ വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറച്ചു ദിവസം മാറിത്താമസിക്കാൻ ഫ്ലാറ്റ് വാടകയ്ക്കു വേണമെന്നാണു തന്നോടു പറഞ്ഞതെന്നും ശിവശങ്കർ മൊഴി നൽകി.

ഇന്നലെ എം.ശിവശങ്കറിന്റെ ‘മെൻസ്റിയ’ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരുക്കിയതു ശാസ്ത്രീയ ചോദ്യം ചെയ്യലിന്റെ ചക്രവ്യൂഹമാണ്. കുറ്റകൃത്യത്തിലൂടെ തനിക്കുണ്ടാകുന്ന ലാഭനഷ്ടങ്ങൾ കണക്കുകൂട്ടി നീങ്ങുന്ന പ്രതിയുടെ ‘കുറ്റമനസ്സ്’ എന്നാണ് മെൻസ്‌റിയ എന്ന ലാറ്റിൻ വാക്കിന്റെ അർഥം. കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്കാളിത്തം ബോധിപ്പിക്കാൻ വിചാരണ വേളയിൽ കോടതി മുൻപാകെ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും നടത്തുന്ന പ്രയോഗമാണിത്. പ്രതി തന്നെയാണു കുറ്റവാളിയെന്നു സ്ഥാപിക്കാൻ ഇതു നിർണായകമാണ്.

എന്നാൽ കേസിൽ പ്രതിയല്ലാത്ത ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എൻഐഎ സമീപകാലത്ത് ഏറ്റെടുക്കേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

ദേശവിരുദ്ധ സ്വഭാവമുള്ള (യുഎപിഎ) കേസുകളിൽ പ്രതികളെ ചോദ്യം ചെയ്യുന്ന പൊതുരീതി ശിവശങ്കറിനെതിരെ പ്രയോഗിക്കാൻ കഴിയില്ല. കേന്ദ്ര സിവിൽ സർവീസ് നിയമത്തിന്റെ സംരക്ഷണമുള്ള ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ലഭ്യമായ തെളിവുകൾ മുൻനിർത്തിയാണ് എൻഐഎയുടെ ‘നാലുനിര’ ചോദ്യം ചെയ്യൽ തന്ത്രം മുന്നേറിയത്.

ഒന്നാം നിരയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: സി.രാധാകൃഷ്ണ പിള്ളയും എൻഐഎ കൊച്ചി യൂണിറ്റിലെ മുതിർന്ന 3 ഉദ്യോഗസ്ഥരും.

രണ്ടാം നിരയിൽ ചോദ്യങ്ങൾക്കുള്ള ശിവശങ്കറിന്റെ ഉത്തരങ്ങൾ ലൈവ് വെബ്കാസ്റ്റിലൂടെ പരിശോധിച്ച് അനുബന്ധ ചോദ്യം ചെയ്യലിനു നേതൃത്വം നൽകിയതു സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണ വൈദഗ്ധ്യം തെളിയിച്ച എൻഐഎ ഉദ്യോഗസ്ഥ കെ.ബി.വന്ദന.

മൂന്നാം നിരയിൽ ശിവശങ്കറിന്റെ മൊഴികളുടെ നിയമസാധുത അപ്പപ്പോൾ പരിശോധിച്ച് നിയമോപദേശം നൽകിയ എൻഐഎ പ്രോസിക്യൂട്ടർമാരായ അർജുൻ അമ്പലപ്പറ്റ, സിന്ധു പ്രഭാകർ എന്നിവരായിരുന്നു മൂന്നാം നിര.

നാലാം നിരയിൽ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ എന്നിവരുമായുള്ള അടുപ്പം, ഇടപാടുകൾ എന്നിവയെ സംബന്ധിച്ചു ശിവശങ്കറുടെ മൊഴിയിലെ നിജസ്ഥിതി പരിശോധിക്കാൻ 10 ഐബി ഉദ്യോഗസ്ഥർ ലൈവായി തിരുവനന്തപുരത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here