ചങ്ങനാശ്ശേരി: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹത്തോട് അനാദരവ് കാണിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേക സർക്കുലർ പുറത്തിറക്കി ചങ്ങനാശ്ശേരി അതിരൂപത. കൊറോണ രോഗബാധിതരോടും അവരുടെ ബന്ധുക്കളോടും ചിലരെങ്കിലും പുലർത്തുന്ന ഭയപ്പാടും അവജ്ഞതയും അവഗണനാ മനോഭാവവും മാറ്റിനിർത്തണമെന്നും രോഗ വ്യാപനത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കുന്നതിനുവേണ്ടിയാണ് വിശ്വാസികൾക്കായി നിർദേശങ്ങൾ നൽക്കുന്നതെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സർക്കുലറിൽ വ്യക്തമാക്കി.
കൊറോണ ബാധിച്ച് വീട്ടിൽ മരിക്കുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ച് തദ്ദേശഭരണ സ്ഥാപനത്തിലെ വാർഡ് മെമ്പറെയും ആരോഗ്യവകുപ്പിനെയും അറിയിച്ച് അവരുടെ നിർദ്ദേശാനുസരണം മൃതദേഹത്തിൽ നിന്നുള്ള സ്രവം ടെസ്റ്റ് ചെയ്ത് തുടർനിർദ്ദേശങ്ങൾ പാലിച്ചാണ് സംസ്കാരം നടത്തേണ്ടതെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
ആശുപത്രിയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബോഡി ബാഗിൽ അണുവിമുക്തമാക്കി നൽകുന്നതിനാൽ അതിൽ നിന്നും ആർക്കും വൈറസ് ഉണ്ടാവുകയില്ലെന്നും മൃതദേഹത്തിൽ നിന്ന് ശ്രവങ്ങൾ ഒഴുകി വരാനിടയുള്ള വായ, മൂക്ക്, ചെവി എന്നീ ഭാഗങ്ങൾ പഞ്ഞി ഉപയോഗിച്ച് നന്നായി കവർ ചെയ്തിരിക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു. ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് ആവശ്യമെങ്കിൽ മൃതദേഹം അടങ്ങിയ ശവപ്പെട്ടി വീണ്ടും അണുവിമുക്തമാക്കാമെന്നും വ്യക്തമാക്കുന്നു. കൊറോണ ബാധിച്ച് ആശുപത്രിയിൽ മരിച്ച ആളുടെ സംസ്കാരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും പി പി ഇ കിറ്റ് ധരിക്കേണ്ടതില്ല.
ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിരിക്കുന്നത് പോലെ സാമൂഹിക അകലം പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. മൃതദേഹം ബോഡി ബാഗിൽ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനാൽ മൃത സംസ്കാര ശുശ്രൂഷകൾ സംബന്ധിക്കുന്നവർ മാസ്ക് ധരിച്ചാൽ മതിയാവും. എന്നാൽ മൃതദേഹം അടങ്ങിയ പെട്ടി വഹിക്കുന്നവർ നിർബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം.
20 പേർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാം . സംസ്കാര ശുശ്രൂഷകൾ പങ്കെടുക്കുന്നവർ 14 ദിവസം ക്വാറന്റൈനിൽ പോകണമെന്ന പ്രചാരണം തെറ്റാണ്. മരിച്ചയാളുമായി സമ്പർക്കമുണ്ടായിരുന്നവരാണ് ക്വാറന്റൈനിൽ പോകേണ്ടത്. സംസ്കാര ശുശ്രൂഷയ്ക്ക് സംബന്ധിച്ചവർ നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ചു ശുചിയാക്കണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
കൊറോണ ബാധിച്ച് മരിച്ചവരുടെ അന്ത്യ ദർശനം അനുവദിച്ചിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചവർക്ക് ബോഡി ബാഗിൽ മുഖം മറ്റുള്ളവരെ കാണിക്കാം. എന്നാൽ ആലിംഗനമോ സ്പർശനമോ പാടില്ല. മണ്ണിൽ കുഴിയെടുത്തോ കല്ലറയിലോ മൃതദേഹം സംസ്ക്കരിക്കണം. എന്നാൽ സെല്ലാർ പോലുള്ളവ അനുവദിക്കില്ല.
മൃതദേഹങ്ങൾ പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിന് തടസ്സമില്ല. എന്നാൽ വീടുകളിൽ ദഹിപ്പിക്കുന്നത് അനുവാദമില്ല. ശേഷമുള്ള ഭസ്മം കർമ്മങ്ങളോടെ സെമിത്തേരിയിൽ സംസ്കരിക്കാം. മണ്ണിൽ സംസ്കരിച്ചാൽ സമീപമുള്ള കിണറുകളിലും ജലാശയങ്ങളിലും വൈറസ് വ്യാപിക്കുമെന്നത് തെറ്റായ പ്രചരണമാണെന്നും ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായമെന്നും സർക്കുലർ പറയുന്നു.




