നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനായ പിതാവും മൂന്ന് സമീപവാസികളും അറസ്റ്റിൽ

കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും സമീപവാസികളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

മദ്രസാ അധ്യാപകനായ പിതാവ് കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ പിതാവ് പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവിനെതിരെ മുമ്പും പോക്സോ കേസുണ്ട്.

പീഡന വിവരം മാതാവിന് അറിയാമായിരുന്നു എന്നും കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതി ചേര്‍ത്തേക്കും. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇത് കുട്ടിയുടെ അമ്മാവന്‍ അറിഞ്ഞിരുന്നു. ഇയാളാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.