സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ ഓഫീസില്‍ കൊണ്ടുവന്നു

കൊച്ചി: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് എന്‍ഐഎയുടെ കൊച്ചിയിലുള്ള ഓഫീസില്‍ കൊണ്ടുവന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഇരുവരെയും എത്തിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ പലയിടത്തും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ഇരുവരുടെയും വൈദ്യപരിശോധനയും കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇവിടെവെച്ച് പ്രാഥമികമായി ചോദ്യംചെയ്ത ശേഷം പ്രതികളെ എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ടു മലപ്പുറത്ത് കസ്റ്റംസ് പിടിയിലായ കെ.ടി.റമീസ് സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയാണെന്നു സൂചന.

കൊച്ചിയിലെത്തിച്ച പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ റമീസിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും. കേസിൽ നിർണായകമായ വിവരങ്ങൾ ഇയാളിൽ നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുമാണ് റമീസ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകള്‍. ഗ്രീന്‍ചാനല്‍ വഴി കടത്താന്‍ ശ്രമിക്കവെയാണു അന്നു കസ്റ്റംസ് പിടികൂടിയത്.

അതേസമയം പ്രതി ഫാസിൽ ഫരീദിനായി എൻഐഎ അന്വേഷണം നടത്തുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഫാസിൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫാസിലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ.

സ്വർണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയിൽ ആണ് ഫാസിലിന്റെ വീട്. 19ാം വയസിൽ ഗൾഫിലേക്ക് പോയ ഫാസിൽ 2003ൽ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വർണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം.

അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഇവരെ വൈകീട്ട് നാല് മണിക്ക് എൻഐഎ കോടതിയിൽ എത്തിക്കും. എൻഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്

ഞായറാഴ്ച രാവിലെ 11.15ഓടെയാണ് പ്രതികളുമായി എന്‍.ഐ.എ. വാഹനവ്യൂഹം വാളയാര്‍ അതിര്‍ത്തി കടന്നത്. ഇതിനിടെ, വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയാണ് സംഘം യാത്ര തുടര്‍ന്നത്.

യാത്രയ്ക്കിടെ വാളയാര്‍, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി. പാലിയേക്കരയില്‍ പ്രതിഷേധിക്കാരെ ഒഴിവാക്കാന്‍ എതിര്‍വശത്തേക്കുള്ള ട്രാക്കിലൂടെയാണ് എന്‍.ഐ.എ. വാഹനവ്യൂഹം സഞ്ചരിച്ചത്.