തിരുവനന്തപുരം : ക്വാറന്റീന്‍ നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ പരാജയമാണ് തിരുവനന്തപുരത്തെ കൊറോണ രോഗവ്യാപനത്തിന് കാരണമെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. നന്ദാവനത്തെ പൊലീസുകാരന് കൊറോണ പകര്‍ന്നത് സമരക്കാരില്‍ നിന്നാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയെ മുരളീധരന്‍ നിശിതമായി വിമർശിച്ചു. പൊലീസുകാരന് രോഗബാധയുണ്ടായത് സമരക്കാരില്‍ നിന്നാണെങ്കില്‍, ഏത് സമരക്കാരില്‍ നിന്നാണെന്ന് മന്ത്രി വ്യക്തമാക്കണം. സ്വന്തം പരാജയം മറച്ചുവെക്കാനാണ് മറ്റുള്ളവരെ പഴിക്കുന്നത്.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്ത സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ക്വാറന്റീന്‍ സംവിധാനവും നിരീക്ഷണ സംവിധാനവും താളം തെറ്റിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.തിരുവനന്തപുരത്തെ സ്ഥിതി ആശങ്കാജനകമാണെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എയും പറഞ്ഞു.
തിരുവനന്തപുരത്ത് പൊലീസുകാരന് കൊറോണ ബാധിച്ചത് സമരക്കാരില്‍ നിന്നാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ഏതാനും ദിവസമായി പൊലീസുകാരന്‍ സമരക്കാരെ നേരിട്ടയാളാണ്. ഇങ്ങനെയാകാം ഇയാള്‍ക്ക് കൊറോണ പകര്‍ന്നതെന്നാണ് നിഗമനമെന്ന് കടകംപള്ളി പറഞ്ഞു.